Site iconSite icon Janayugom Online

എസ്ഐആര്‍, വന്ദേമാതരം പൊളിച്ചടുക്കി പ്രതിപക്ഷം

ലോക്‌സഭയില്‍ നടന്ന തെരഞ്ഞെടുപ്പ് പരിഷ്കരണ ചര്‍ച്ചകളില്‍ സര്‍ക്കാരിനെ പൊളിച്ചടുക്കി. ബിജെപി സര്‍ക്കാരിന്റെ ദേശഭക്തിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി രാജ്യസഭയിലെ വന്ദേമാതരം ചര്‍ച്ച. ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാരിനെ പൊരിച്ചെടുക്കുകയായിരുന്നു പ്രതിപക്ഷം.
ലോക്‌സഭയില്‍ ഉച്ചയ്ക്ക് 12ന് ശേഷമാണ് എസ്ഐആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പരിഷ്കരണ ചര്‍ച്ചകള്‍ക്ക് തുടക്കമായത്. കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയാണ് തുടക്കമിട്ടത്. ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എസ്ഐആര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിനുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രപിതാവ് മഹാത്മജിയെ വെടിയുതിര്‍ത്തു കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ ഒപ്പം നിര്‍ത്തുന്ന ആര്‍എസ്എസ് രാജ്യത്തെ സകല സംവിധാനങ്ങളും പിടിച്ചടക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന്, പിന്നാലെ സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ട്രഷറി ബെഞ്ചുകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. യൂണിവേഴ്‌സിറ്റി വിസിമാരുടെ നിയമനം രാഹുല്‍ ഉദാഹരണമായി ഉയര്‍ത്തിയതോടെ സഭ പ്രക്ഷുബ്ധമായി. രാജ്യത്തെ ഇന്റലിജന്‍സ് ഏജന്‍സികളായ സിബിഐ, ഇഡി ഉള്‍പ്പെടെയുള്ളവ കൈപ്പിടിയിലാക്കി. വിസിമാര്‍ക്ക് യോഗ്യതയല്ല പകരം ഒരു പ്രത്യേക ആദര്‍ശ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായാല്‍ മതി. ഇത്തരം ഏജന്‍സികളുടെ തലപ്പത്തെ നിയമനത്തിലും ഇതേ മാനദണ്ഡം പുലര്‍ത്തി. രാജ്യത്തെ തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെയാണ് മൂന്നാമതായി സര്‍ക്കാര്‍ ആര്‍എസ്എസ്‌വല്‍ക്കരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാന്‍ അധികാരത്തിലുള്ളവരുമായി കമ്മിഷന്‍ യോജിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സുപ്രീം കോടതിയില്‍ വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിശ്ചയിക്കാനുള്ള സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതെന്ന് രാഹുല്‍ ചോദിച്ചു. എസ്ഐ ആറിന് 2002 വോട്ടര്‍ പട്ടിക ആധാരമാക്കിയ കമ്മിഷന്‍ തീരുമാനം പല അംഗങ്ങളും ഉന്നയിച്ചെങ്കിലും സര്‍ക്കാരിന് കൃത്യമായ മറുപടി നല്‍കാനായില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത് ദേശീയ പൗരത്വ രജിസ്റ്ററാണ്. എന്തിനാണ് ഇക്കാര്യത്തില്‍ 2002 വോട്ടര്‍ പട്ടിക ആധാരമാക്കിയെന്നതില്‍ വ്യക്തത വേണമെന്ന് ചര്‍ച്ചയില്‍ വ്യാപകമായ ആവശ്യം ഉയര്‍ന്നു.
എസ്ഐആര്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ബിജെപി നിര്‍ദേശ പ്രകാരം കോടിക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്നും പുറത്താക്കിയിരുന്നു. തന്റെ കുടുംബത്തെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കിയെന്ന് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എംപി രാജീവ് റായ് പറഞ്ഞു. തനിക്കൊപ്പം താമസിക്കുന്ന അവരെങ്ങനെ വോട്ടര്‍മാര്‍ അല്ലാതായെന്നാണ് അദ്ദേഹം ഉന്നയിച്ചത്. കമ്മിഷന്റെ ഈ നടപടികള്‍ക്കുള്ള ഓണ്‍ലൈന്‍ പാസ് വേഡ് ബിജെപി കേന്ദ്ര ഐടി സെല്ലാണോ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
വന്ദേമാതരം എന്ന ദേശഭക്തിഗാനം ആലപിച്ചതിന്റെ പേരില്‍ എത്ര ബിജെപിക്കാര്‍ക്കാണ് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നതെന്ന ചോദ്യം ഉന്നയിച്ചാണ് രാജ്യസഭയില്‍ നടന്ന വന്ദേമാതരം ചര്‍ച്ചകള്‍ക്ക് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടക്കം കുറിച്ചത്. ദേശഭക്തിയെക്കുറിച്ച് പറയാന്‍ ബിജെപി സര്‍ക്കാരിന് ചരിത്രത്തിന്റെ പിന്തുണയില്ലെന്ന് കുറ്റപ്പെടുത്തലാണ് സഭയില്‍ ഉയര്‍ന്നത്. കോണ്‍ഗ്രസ് ഭരണത്തെ ഇകഴ്ത്തി തങ്ങളുടെ നിലപാട് മുന്നോട്ടു വയ്ക്കാനുള്ള ശ്രമമാണ് ഭരണപക്ഷം നടത്തിയത്. രാത്രി വൈകിയും രാജ്യസഭയില്‍ ചര്‍ച്ചകള്‍ തുടര്‍ന്നു.
ഇന്‍ഡിഗോ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിനു ശേഷമായിരുന്നു തെരഞ്ഞെടുപ്പ് പരിഷ്കരണ ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഇന്‍ഡിഗോയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

Exit mobile version