Site iconSite icon Janayugom Online

സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍; സർക്കാർ ഇതുവരെ വിതരണം ചെയ്‌തത്‌ 49,433.83 കോടി രൂപ

സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അകൗണ്ട് വഴി 26.62 ലക്ഷം പേര്‍ക്കും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ തുക എത്തിക്കും. ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയാണ് തുക വിതരണം ചെയ്യുക. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) ഉള്‍പ്പെട്ട 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും, പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.

ഈ സര്‍ക്കാര്‍ ഇതുവരെ 49,433.83 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപയും നല്‍കി. എന്നാല്‍ 2011–16 കാലയളവിലെ യുഡിഎഫ് സര്‍ക്കാര്‍ വെറും 9,011 കോടി രൂപ മാത്രമാണ് നല്‍കിയിരുന്നത്. യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍ ഘട്ടംഘട്ടമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2,000 രൂപയായി ഉയര്‍ത്തിയത്. കുടിശികയില്ലാതെ എല്ലാ മാസവും പെന്‍ഷന്‍ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

Exit mobile version