Site icon Janayugom Online

ഗുജറാത്ത് ബിജെപിയില്‍ തെരുവ് യുദ്ധം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ബിജെപിയുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന ഗുജറാത്തില്‍ പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള സംഘര്‍ഷം ഉച്ചസ്ഥായിയില്‍. കഴിഞ്ഞ ദിവസം അമ്രേലി ലോക്‌സഭ മണ്ഡലത്തില്‍ നടന്ന പാര്‍ട്ടി യോഗത്തിനിടെ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സിറ്റിങ് എംപി നരന്‍ബായ് കച്ചാദിയെ ഒഴിവാക്കി കേന്ദ്ര നേതൃത്വം പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെയാണ് അമ്രേലിയില്‍ നേതൃത്വത്തെ ഞെട്ടിച്ച അക്രമം അരങ്ങേറിയത്. നരന്‍ബായിയെയും നിലവിലെ സ്ഥാനാര്‍ത്ഥി ഭരത് സുതാര്യയെയും അനുകൂലിക്കുന്നവര്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ നിരവധി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരന്‍ബായ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് കേന്ദ്രനേതൃത്വം ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രാദേശിക നേതാക്കളുടെയും പ്രധാന പരാതി. സംസ്ഥാനത്തെ 26 സീറ്റില്‍ ഏതാണ്ട് ആറെണ്ണത്തില്‍ ശക്തമായ വിമതനീക്കവും പ്രവര്‍ത്തകരുടെ പ്രതിഷേധവും പാര്‍ട്ടിക്ക് തലവേദനയായി മാറിക്കഴിഞ്ഞു. സബര്‍കന്ത, രാജ്കോട്ട്, വഡോദര, വല്‍സാദ് എന്നീ മണ്ഡലങ്ങളിലും ജുനഗഡിലുമാണ് പ്രവര്‍ത്തകര്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീലിന്റെ ഏകാധിപത്യ നിലപാടിനെതിരെ വിമതര്‍ പുറത്തുവിട്ട കത്തും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് കേന്ദ്ര നേതൃത്വത്തെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. 

ജുനഗഡ് മണ്ഡലത്തില്‍ നിലവിലെ എംപി രാജേഷ് ചുദാമാസ നയാപൈസയുടെ വികസനം സാധ്യമാക്കിയില്ലെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എന്നാല്‍ സി ആര്‍ പാട്ടീലിന്റെ അടുപ്പക്കാരനായ രാജേഷിന് വീണ്ടും സീറ്റ് നല്‍കിയെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു. വഡോദരയില്‍ ര‍ഞ്ജന്‍ ഭട്ടിനെ മാറ്റി പകരം ഡോ. ഹേമങ് ജോഷിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം പ്രവര്‍ത്തകരുടെ രോഷം കാരണം ത്രിശങ്കുവിലായിരിക്കുകയാണ്.
ഇതിനിടെ കേന്ദ്ര മന്ത്രി പര്‍ഷോത്തം രൂപാല രാജ്പുത് സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കര്‍ണിസേനാ തലവന്‍ രാജ് ഷെഖാവത്ത് ബിജെപിയില്‍ നിന്ന് രാജിവച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായി. രജപുത്ര രാജാക്കന്‍മാര്‍ ബ്രിട്ടിഷുകാരുമായി സന്ധി ചെയ്തുവെന്ന പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ കോണ്‍ഗ്രസ് രാജ് കോട്ട് കോടതിയില്‍‍ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

Eng­lish Summary:Street war in Gujarat BJP; Sev­er­al activists were injured
You may also like this video

Exit mobile version