Site icon Janayugom Online

കര്‍ഷക സമരം ശക്തമാക്കുന്നു ; 10 ന് ദേശവ്യാപക ട്രെയിന്‍ തടയല്‍ 

പൊലീസ് വെടിവയ്പ്പില്‍ കര്‍ഷകന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ത്തിവെച്ച സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഡല്‍ഹി ചലോ മാര്‍ച്ച് ഈ മാസം ആറിന് പുനരാരംഭിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. ട്രെയിന്‍— വിമാന‑ബസ് മാര്‍ഗം രാജ്യ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നശേഷം വമ്പിച്ച മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച(രാഷ്ട്രീയേതര) നേതാവ് ജഗജിത് സിങ് ദാലിവാള്‍ പറഞ്ഞു.
സമാധാനപരമായി മാര്‍ച്ച് സംഘടിപ്പിക്കാണ് തീരുമാനം. ട്രാക്ടറുമായുള്ള മാര്‍ച്ച് റദ്ദാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുന്നില്ല. എന്നാല്‍ ഡല്‍ഹിയിലേയ്ക്കുള്ള അതിര്‍ത്തികളില്‍ പൊലീസ് സാന്നിധ്യം മറികടന്നുള്ള യാത്ര ബുദ്ധിമുട്ടായതിനാല്‍ ട്രെയിനിലും വിമാനത്തിലുമായി കര്‍ഷകര്‍ ഡല്‍ഹിയിലെത്താനാണ് തീരുമാനം. വെടിവയ്പില്‍ കൊല്ലപ്പെട്ട ശുഭ്‌കരണ്‍ സിങ്ങിന്റെ ജന്മനാടായ ഭട്ടിൻഡയിലെ ബല്ലോ ഗ്രാമത്തിൽ നടന്ന മരണാനന്തര പ്രാര്‍ത്ഥനയ്ക്കുശേഷമാണ് കര്‍ഷകനേതാക്കളുടെ പ്രഖ്യാപനം. ആയിരക്കണക്കിന് കര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു.
പത്തിന് ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകിട്ട് നാലുമണിവരെയാകും ട്രെയിന്‍ തടയല്‍ സമരം. കര്‍ഷക ദ്രോഹ നിലപാട് ആവര്‍ത്തിക്കുന്ന മോഡി സര്‍ക്കാര്‍ കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും ജഗജിത് സിങ് ദാലിവാള്‍  പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ചയുമായി യോജിച്ചുള്ള സമരത്തിന് ശ്രമം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.  കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ കേന്ദ്ര സഹമന്ത്രി അജയ്‌ മിശ്ര ടെനിക്ക് ലഖിംപൂര്‍ ഖേരിയില്‍ നിന്ന് ലോക്‌സഭ ടിക്കറ്റ് നല്‍കാനുള്ള ബിജെപി തീരുമാനത്തിനെതിരെയും കര്‍ഷക സംഘടനകള്‍ രംഗത്തെത്തി.
ഒരു കൊലയാളിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാഹചര്യം ഒരുക്കി നല്‍കിയതിലൂടെ ബിജെപി തങ്ങളെ വഞ്ചിച്ചുവെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി നേതാവ് സര്‍വാന്‍ സിങ് പാന്ഥര്‍ പറഞ്ഞു.
ഖനൗരി അതിർത്തിയിൽ ഫെബ്രുവരി 21 നായിരുന്നു ശുഭകരണ്‍ സിങ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡൽഹി ചലോ മാർച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ച് കർഷകർ പഞ്ചാബ്, ഹരിയാന അതിർത്തികളിൽ തുടരുകയായിരുന്നു. കർഷകരെ തടയാൻ ഹരിയാന പൊലീസ് അതിർത്തിയിൽ നിരവധി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
Eng­lish Sum­ma­ry: strike will con­tin­ue says farmers
You may also like this video
Exit mobile version