Site icon Janayugom Online

അഴിമതിക്കെതിരെ ശക്തമായ പോരാട്ടം ; കൈക്കൂലിക്ക് പിടിയിലായത് 56 ഉദ്യോഗസ്ഥര്‍

റെക്കോഡ് ട്രാപ് കേസുകളും മിന്നൽ പരിശോധനകളുമായി അഴിമതിക്ക് എതിരെയുള്ള പോരാട്ടം 2022ൽ കൂടുതൽ ശക്തിപ്പെടുത്തി വിജിലൻസ്. 1964 ല്‍ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ രൂപീകരിച്ച ശേഷം ആദ്യമായാണ്, കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായുള്ള 47 ട്രാപ് കേസുകൾ എന്ന സര്‍വകാല റെക്കോഡ് നേട്ടം ഈ വര്‍ഷം കൈവരിച്ചത്. റവന്യു വകുപ്പിലെ 20, തദ്ദേശ സ്വയംഭരണവകുപ്പിലെ 15, ആരോഗ്യവകുപ്പ് ഏഴ്, രജിസ്ട്രേഷൻ അഞ്ച്, വിദ്യാഭ്യാസം, കേരള വാട്ടർഅതോറിറ്റി വകുപ്പുകളിലെ രണ്ട് വീതം, പൊലീസ്, സിവിൽ സപ്ലൈസ്, വൈദ്യുതി, അളവ്തൂക്ക വകുപ്പുകളിലെ ഓരോന്ന് ഉൾപ്പെടെ ആകെ 56 ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഈ വര്‍ഷം ജയിലിലടച്ചു.

ഇത്രയും ഉദ്യോഗസ്ഥര്‍ ഒരു വർഷം ട്രാപ് കേസുകളിൽ ഉൾപ്പെടുന്നതും ആദ്യമായാണ്. സർക്കാർ ഓഫീസുകളിലെ അഴിമതി മുൻകൂട്ടി കണ്ടു തടയുന്നതിനായി നടത്തിവരുന്ന മിന്നൽപരിശോധനകളുടെ എണ്ണത്തിലും വിജിലൻസ് സർവകാല റെക്കോഡിട്ടു. ഒരു ദിവസം 4.7 മിന്നൽ പരിശോധനകൾ എന്ന ശരാശരിയിൽ ആകെ 1715 പരിശോധനകളാണ് നടത്തിയത്. ഇതിൽ 13 എണ്ണം സംസ്ഥാനവ്യാപകമായി ഒരേ സമയമുള്ള മിന്നൽ പരിശോധനകൾ ആയിരുന്നു. മോട്ടോർ വാഹനവകുപ്പ്, പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, ഹയർസെക്കന്‍ഡറി, ആരോഗ്യം, രജിസ്ട്രേഷൻ, റവന്യു, പൊതുമരാമത്ത്, പൊതുവിതരണം തുടങ്ങിയ വകുപ്പുകളിലാണ് സംസ്ഥാനതല പരിശോധനകള്‍ നടന്നത്.

വിജിലൻസിന്റെ രഹസ്യാന്വേഷണ വിഭാഗം വിവിധ ജില്ലകളിൽ നിന്നും അഴിമതി സംബന്ധിച്ച് ശേഖരിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും പരാതികളുടെ അടിസ്ഥാനത്തിലും വിവിധ മിന്നൽ പരിശോധനകളും നടത്തി. ഇവ കൂടാതെ 88 വിജിലൻസ് അന്വേഷണങ്ങള്‍, 116 രഹസ്യാന്വേഷണപരിശോധനകള്‍, ഒമ്പത് ട്രൈബ്യൂണൽ എൻക്വയറികൾ എന്നിവയ്ക്ക് വിജിലൻസ് ആരംഭം കുറിച്ചു. അഴിമതി നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രാഥമികാന്വേഷണം 446 എണ്ണം നടത്തി. 2022 ൽ ആകെ 178 വിജിലൻസ് കേസുകൾ ആണ് രജിസ്റ്റര്‍ ചെയ്തത്.

Eng­lish Sum­ma­ry: Strong fight against cor­rup­tion; 56 offi­cials were arrest­ed for bribery
You may also like this video

Exit mobile version