Site icon Janayugom Online

ഡല്‍ഹി സര്‍ക്കാരുമായുള്ള അധികാരത്തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ലഫ്റ്റനന്‍റ് ഗവര്‍ണറെ മുന്‍നിര്‍ത്തി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഡല്‍ഹിയിലെ ഭരണനിര്‍വഹണത്തില്‍ ഇടപെടുന്ന നീക്കത്തിന് കനത്ത തിരിച്ചടി.

ഡല്‍ഹിയുടെ ഭരണനിര്‍വഹണത്തിന്‍റെ പൂര്‍ണാവകാശം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നു സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചു. പോലീസ് , പെതുക്രമം ഭൂമി ഒഴികെയുള്ള വിഷയങ്ങളില് സംസ്ഥാനസര്‍ക്കാരിന് നിയമനിര്‍മ്മാണത്തിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ലഫ് ഗവര്‍ണറെ കരുവാക്കി കേന്ദ്ര സര്‍ക്കാര്‍ ഭരണനിര്‍വഹണത്തില്‍ ഇടപെടുന്നുവെന്ന ഡല്‍ഹി സര്‍ക്കാരിന്‍റെ ഹര്‍ജിയിലാണ് ഭരണഘടന ബെഞ്ചിന്‍റെ സുപ്രധാന വിധി.നിയമനം സ്ഥലംമാറ്റം തുടങ്ങിയ അടിസ്ഥാനപരമായ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു, പ്രധാന ഫയലുകള്‍ പോലും സമയബന്ധിതമായി തീര്‍പ്പാക്കുന്നില്ല തുടങ്ങിയ വാദങ്ങള്‍ ഡല്‍ഹിയിലെ കെജിരിവാള്‍ സര്‍ക്കാര്‍ കോടതിയിലുന്നയിച്ചു.

ഡല്‍ഹി സര്‍ക്കാരിന് എല്ലാ വിഷയങ്ങളിലും പൂര്‍ണ്ണാധികാരമില്ലെന്ന ജസ്റ്റിസ് അശോക് ഭൂഷണിന്‍റെ മുന്‍ ഉത്തരവ് മറികടന്ന ഭരണഘടന ബെ‍ഞ്ച്, ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംസ്ഥാനത്തിനുണ്ടെന്ന് വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ അധികാരമില്ലെങ്കില്‍ അത് കൂട്ടുത്തരവാദിത്തത്തെ ബാധിക്കും. 

ലഫ് ഗവര്‍ണ്ണര്‍ സര്‍ക്കാരിന്‍റെ ഉപദേശം പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന 2018ലെ ഭരണഘടനാബെഞ്ചിന്‍റെ വിധി അഞ്ചംഗബെഞ്ച് ആവര്‍ത്തിക്കുകയും ചെയ്തു. രാഷ്ട്രപതി ചുമതലപ്പെടുത്തിയിരിക്കുന്ന ഭരണപരമായ അധികാരം ലഫ് ഗവര്‍ണ്ണര്‍ക്കുണ്ട്.

അത് മറിടകടന്ന് എല്ലാ വിഷയങ്ങളിലും ഇടപെട്ടാല്‍ ജനാധിപത്യ സംവിധാനത്തിന്‍റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ച് വ്യക്തമാക്കി. ലഫ് ഗവര്‍ണ്ണറുമായി കാലങ്ങളായി തുടരുന്ന അധികാര തകര്‍ത്തില്‍ കെജിരിവാള്‍ സര്‍ക്കാരിന് വലിയ ആശ്വാസമാകുകയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

Eng­lish Summary:

Supreme Court hits back at cen­tral gov­ern­ment in pow­er dis­pute with Del­hi government

You may also like this video:

Exit mobile version