സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആർ ഗവായ് ചുമതലയേൽക്കും. മെയ് 14നാണ് സത്യപ്രതിജ്ഞ. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന തൻറെ പിൻഗാമിയായ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയുടെ പേര് ശുപാർശ ചെയ്തു. മെയ് 13നാണ് സഞ്ജീവ് ഖന്ന സ്ഥാനമൊഴിയുന്നത്. 6 മാസത്തേക്കായിരിക്കും ഗവായി തൽസ്ഥാനത്ത് ഉണ്ടാകുക. 2025 നവംബറിൽ അദ്ദേഹം വിരമിക്കും. 2007ൽ പരമോന്നത ജുഡീഷ്യൽ പദവിയിലേക്ക് ഉയർത്തപ്പെട്ട മലയാളിയായ ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം സുപ്രീം കോടതി ചീഫ് ജസറ്റിസാകുന്ന രണ്ടാമത്തെ ദളിത് വ്യക്തി കൂടിയാണ് ജസ്റ്റിസ് ബിആർ ഗവായ്.
സുപ്രീം കോടതി ജഡ്ജി എന്ന നിലയിൽ 2016ലെ മോദി ഗവൺമെൻറിൻറെ നോട്ട് നിരോധനം ശരിവച്ചതും, ഇലക്ട്രൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതും ഉൾപ്പെടെ നിരവധി സുപ്രധാന വിധികളിൽ ജസ്റ്റിസ് ഗവായ് ഉൾപ്പെട്ടിട്ടുണ്ട്.
1985ലാണ് ജസ്റ്റിസ് ഗവായ് തൻറെ നിയമ ജീവിതം ആരംഭിച്ചത്. 1987ൽ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്ര അഭിഭാഷകനായി സേവനം ആരംഭിക്കുന്നതിന് മുൻപ് അദ്ദേഹം മുൻ ഹൈക്കോടതി ജഡ്ജിയായിരുന്ന അന്തരിച്ച രാജ എസ് ഭോൻസാലെയുടെ കീഴിലാണ് അഭിഭാഷക വൃത്തി ആരംഭിച്ചത്.

