Site iconSite icon Janayugom Online

ബിഹാര്‍ വോട്ടര്‍ പട്ടിക പുതുക്കാന്‍ തിടുക്കമെന്തെന്ന് സുപ്രീം കോടതി

ബിഹാര്‍ വോട്ടര്‍ പട്ടിക പുതുക്കാന്‍ തിടുക്കം എന്തെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി. നവംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വോട്ടര്‍ പട്ടിക പുതുക്കുന്നതിന് രേഖകളായി ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിനെതിരെ സിപിഐ ജനറല്‍ ഡി രാജ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സന്നദ്ധ സംഘടനകളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. കമ്മിഷന്‍ ഉത്തരവു പ്രകാരം കുറഞ്ഞ സമയത്തിനുള്ളില്‍ പട്ടിക പുതുക്കല്‍ അസാധ്യമെന്ന മുഖ്യ ആക്ഷേപമാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുധാംശു ധുലിയ, ജോയ‌്മല്യ ബഗ്ചി എന്നിവരുള്‍പ്പെട്ട ബെഞ്ച് കേസിന്റെ വാദം തുടങ്ങിയപ്പോള്‍ കമ്മിഷന്‍ വോട്ടര്‍ പട്ടിക ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതുക്കാനുള്ള നീക്കം സംശയകരമെന്ന നിരീക്ഷണമാണ് നടത്തിയത്. പട്ടിക പുതുക്കാനുള്ള കമ്മിഷന്‍ നീക്കം ശരിവച്ചെങ്കിലും ആവശ്യമായ സമയക്രമം ഇല്ലെന്ന അഭിപ്രായമാണ് കോടതി മുന്നോട്ടു വച്ചത്. കമ്മിഷന്‍ മുന്നോട്ടുവച്ചിരിക്കുന്ന 11 രേഖകള്‍ക്കൊപ്പം ആധാര്‍, റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖകൂടി പരിഗണിക്കണം. ഇത് പരിഗണിക്കാന്‍ തയ്യാറല്ലെങ്കില്‍ അതിനുള്ള കാരണം കമ്മിഷന്‍ കോടതിയെ ബോധിപ്പിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ജൂലൈ 28ന് ഹര്‍ജികള്‍ കോടതി വീണ്ടും പരിഗണിക്കും. 

Exit mobile version