പ്രലിമിനറി പരീക്ഷയില്‍സംവരണത്തിന്റെ ഇളവ് നേടിയവര്‍ക്ക് പിന്നീട് അന്തിമ റാങ്കിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ സീറ്റ് അവകാശപ്പെടാവില്ലെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഉദ്യോഗാര്‍ത്ഥികളുടെ വിഷയത്തിലാണേ് കര്‍ണാടക ഹൈക്കോടതിയുടെ തിരുമാനം തള്ളി സുപ്രീംകോടതിയുടെ വിധി .2013‑ലെ സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് തർക്കം. പ്രിലിമിനറിക്ക് ജനറൽ വിഭാഗത്തിന് 267 മാർക്കും പട്ടികജാതിക്കാർക്ക് (എസ്സി) 233 മാർക്കുമായിരുന്നു കട്ട് ഓഫ്.
പട്ടികജാതിയിൽപ്പെട്ട ജി കിരണിന് പ്രിലിമിനറിക്ക് 247.18 മാർക്ക് ലഭിച്ചു.അതേസമയം,ജനറൽ വിഭാഗത്തിലെ ആന്റണി എസ്. മരിയപ്പ 270.68 മാർക്കും നേടി.എന്നാൽ, അന്തിമ റാങ്ക് പട്ടികയിൽ കിരണിന് 19-ാം റാങ്ക് ലഭിച്ചപ്പോൾ ആന്റണി 37-ാം സ്ഥാനത്തായി. കേഡർ അലോക്കേഷനിൽ കർണാടകത്തിൽ ഒരു ജനറൽ സീറ്റ് മാത്രമാണ് ഒഴിവുണ്ടായിരുന്നത്. പട്ടികജാതി സീറ്റ് ഒഴിവില്ലായിരുന്നു. അതിനാൽ ആന്റണിക്ക് കേന്ദ്രസർക്കാർ നിയമനം നൽകി.
കിരണിന് തമിഴ്നാട് കേഡറാണ് ലഭിച്ചത്. കിരൺ ഇത് ചോദ്യംചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു.ട്രിബ്യൂണലും കർണാടക ഹൈക്കോടതിയും കിരണിന് അനുകൂലമായി വിധിപറഞ്ഞതിനെതിരേ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സംവരണവിഭാഗം ഉദ്യോഗാർഥികൾ ഒരിക്കൽ അതിന്റെ ഇളവ് സ്വീകരിച്ചുകഴിഞ്ഞാൽ അവരെ പിന്നീട് ജനറൽ വിഭാഗത്തിൽ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ജെ കെമഹേശ്വരി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അന്തിമ റാങ്ക് പട്ടികയിൽ മുന്നിൽ വന്നു എന്ന കാരണത്താൽമാത്രം ഉദ്യോഗാർഥി സംവരണത്തിന്റെ ഇളവ് നേടിയകാര്യം മറന്നുകൊണ്ട് ജനറൽ സീറ്റ് അനുവദിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു.

