പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ താലിബാൻ ചാവേർപ്പടയെ സജ്ജമാക്കിയതായി റിപ്പോർട്ട്. പാകിസ്താൻ അഫ്ഗാനിസ്താനിൽ കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പാകിസ്താന്റെ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്താനിൽ നിന്നുള്ള ബക്ഥർ ന്യൂസ് ഏജൻസി താലിബാന്റെ ചാവേർപ്പടയുടെ ചിത്രം പുറത്തുവിട്ടിരുന്നു. ചാവേർപ്പോരാളികളായ സംഘം സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച പ്രത്യേക യൂണിഫോമും കാർ ബോംബും സഹിതം സജ്ജരായിരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
പാക് അതിർത്തിയായ ഡ്യൂറണ്ട് ലൈനിലെ വിവിധഭാഗങ്ങളിൽ താലിബാന്റെ സൈനികനീക്കങ്ങൾ നടന്നുവരികയാണെന്ന് താലിബാൻ വക്താവ് ഹംദുള്ള ഫിത്‌റത്ത് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. പക്തിയ, ഖോസ്ത് തുടങ്ങിയ അതിർത്തിമേഖലകളിൽ പാകിസ്താനെതിരേ അതിതീവ്രമായ പ്രത്യാക്രമണമാണ് നടത്തുന്നതെന്നും താലിബാൻ വക്താവ് അവകാശപ്പെട്ടു.
അതിനിടെ പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിന് സഹായം വാഗ്ദാനംചെയ്ത് ഇറാൻ രംഗത്തെത്തി. അഫ്ഗാനും പാകിസ്താനും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള ചർച്ചകൾ സുഗമമാക്കാൻ എന്തുസഹായവും ചെയ്യാമെന്നായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.

