തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും ഒരു കെഎസ്ആർടിസി ഡ്രൈവറുമായുള്ള വിഷയത്തില്‍ ഡ്രൈവറെ സർവീസിൽ നിന്നും പിരിച്ചു വിട്ടു എന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളാണ് നടന്നത്. എന്നാൽ സംഭവത്തിന് പിന്നിലെ വസ്തുതയും പ്രസ്തുത കരാർ ഡ്രൈവറെ ജോലിയിൽ നിന്നും ഒഴിവാക്കാനുള്ള കാരണവും വ്യക്തമാക്കിയിരിക്കുകയാണ് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. ആര്യാ രാജേന്ദ്രനോ മറ്റാരുടേയോ വിഷയത്തിൻ്റെ അടിസ്ഥാനത്തിലല്ല ജോലിയിൽ നിന്നും യദുവെന്ന ഡ്രൈവറെ ഒഴിവാക്കിയതെന്നും തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി ഓടിക്കുന്ന സമയത്ത്, ആറ് മണിക്കൂറിലധികം ഡ്രൈവർ ചെവിയിൽ ഇയർഫോൺ വെച്ച് ആരോടോ സംസാരിച്ചതാണ് നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്ന് മന്ത്രി വ്യക്തമാക്കി.
ഫോണിൽ സംസാരിച്ച് കൊണ്ട് ബസോടിക്കുന്നതിൻ്റെ കോൾ ഡീറ്റെയിൽസ് ഉൾപ്പെടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെഎസ്ആർടിസി എംഡിക്ക് കൈമാറുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി തന്നെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി കെബി ഗണേഷ്കുമാർ പറഞ്ഞു.
ബസ്സിലെ യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷ കണക്കിലെടുക്കാതെ, അപകടകരമായും നിയമവിരുദ്ധമായും വണ്ടി ഓടിച്ചതിനാലാണ് യദുവിനെ മാറ്റി നിർത്തിയിരിക്കുന്നത്. ഇതിൽ ഏതെങ്കിലും മന്ത്രിമാരോ മറ്റാരുമോ ഇടപെട്ടിട്ടില്ല. ചിലര്‍ രാഷ്ട്രീയ താത്പര്യങ്ങളോട് കൂടിയുമാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.

