Site iconSite icon Janayugom Online

അധ്യാപക-സർവീസ് സംഘടന സമരസമിതി മാർച്ചും ധർണയും നടത്തി

ക്ഷാമബത്ത കുടിശിക ഉടൻ അനുവദിക്കുക, ആർജിതാവധി ആനുകൂല്യം പണമായി നൽകുക, പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ വിഹിതം ഈടാക്കുന്നത് അവസാനിപ്പിക്കുക- പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, ഫെഡറലിസം തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചന നയങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അധ്യാപക — സർവീസ് സംഘടനാ സമരസമിതി സെക്രട്ടേറിയറ്റ് നടയിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും മാർച്ചും ധർണയും നടത്തി.
സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും അധ്യാപക-സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാല് വർഷമായി സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് തീർത്തും പരിതാപകരമായ സാഹചര്യത്തിലൂടെയാണ് സർക്കാർ ജീവനക്കാർ കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അധ്യാപക- സർവീസ് സംഘടനാ സമരസമിതിയും ഘടക സംഘടനകളും നടത്തിയ നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായി പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ നാളിതുവരെ ആരംഭിച്ചിട്ടില്ല. ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ സമഗ്ര ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിനെ സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള ആക്ഷേപങ്ങളിൽ ഫലപ്രദമായി ഇടപെടൽ നടത്തുന്നതിനോ കരാർ കമ്പനിയെ നിയന്ത്രിക്കുന്നതിനോ മെച്ചപ്പെട്ട നിലയിൽ പദ്ധതി നടപ്പിലാക്കുന്നതിനോ സർക്കാർ ആത്മാർത്ഥമായ ഒരു ഇടപെടലും നടത്തുന്നില്ലെന്നും ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ചൂണ്ടിക്കാട്ടി.

സമരസമിതി സംസ്ഥാന ചെയർമാൻ ഒ കെ ജയകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ വിവിധ സംഘടനാ നേതാക്കളായ സോയ കെ എൽ, എസ് സുധികുമാർ, വി വിനോദ്, ഡോ. സി ഉദയകല, എം എം നജീം, പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന ട്രഷറർ എ നിസാറുദ്ദീൻ എന്നിവർ അഭിവാദ്യം ചെയ്തു. വിവിധ ജില്ലകളിൽ നടന്ന ധർണകള്‍ കൊല്ലത്ത് കെ പി ഗോപകുമാർ, പത്തനംതിട്ടയിൽ എം എസ് ബിമൽകുമാർ, ആലപ്പുഴയിൽ ഡോ. ജെ ഹരികുമാർ, കോട്ടയത്ത് എസ് സജീവ്, ഇടുക്കിയിൽ എം എസ് സുഗൈദകുമാരി, എറണാകുളത്ത് ഡോ. വി എം ഹാരിസ്, തൃശൂരിൽ വി സി ജയപ്രകാശ്, പാലക്കാട് പി എസ് സന്തോഷ് കുമാർ, മലപ്പുറത്ത് കെ മുകുന്ദൻ, കോഴിക്കോട് കെ കെ സുധാകരൻ, വയനാട് ടി കെ അഭിലാഷ്, കണ്ണൂരിൽ എം വിനോദ്, കാസർകോട് നരേഷ് കുമാർ കുന്നിയൂർ എന്നിവർ ഉദ്ഘാടനം ചെയ്തു.

 

Exit mobile version