വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ലാൻഡിങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വിമാനത്തിനു വലിയ തോതിൽ തകരാർ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. പരിശീലന പറക്കലിന് ശേഷം വ്യോമത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഫെബ്രുവരി ഏഴിന് നടന്ന ഈ അപകടത്തെക്കുറിച്ച് വ്യോമസേന ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെത്തുടർന്ന്, വിശദമായ സാങ്കേതിക പരിശോധനകൾക്കായി നിലവിലുള്ള മുപ്പതോളം സിംഗിൾ സീറ്റ് തേജസ് വിമാനങ്ങൾ വ്യോമസേന താൽക്കാലികമായി സേവനത്തിൽനിന്ന് മാറ്റിനിർത്തി.
2024 മാർച്ചിൽ ജയ്‌സൽമേറിന് സമീപം തേജസ് വിമാനം തകർന്നു വീണിരുന്നു. ദുബായ് എയർഷോയിലെ പ്രകടനത്തിനിടെ 2025 നവംബറിൽ രണ്ടാമത്തെ വിമാനം തകർന്നു. തേജസ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, വ്യോമസേനയ്ക്ക് നൽകേണ്ട ‘തേജസ് മാർക്ക് 1 എ’ പതിപ്പിന്റെ വിതരണം വൈകുന്നതിനിടെയാണ് ഈ പുതിയ തിരിച്ചടി. എൻജിനുകൾ നൽകുന്നതിൽ അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസ് വരുത്തിയ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

