Site icon Janayugom Online

എംപിമാരുടെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളി

kanam

കേരളത്തിന്റെ വികസനത്തിന് എതിരുനില്‍ക്കുന്ന സമീപനം കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത എംപിമാര്‍ തന്നെ സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ ഉള്ളതാണ്. ആ പ്രകടനപത്രിക കേരളത്തിലെ ഭൂരിപക്ഷ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അംഗീകാരം നല്‍കിയതുമാണ്. പദ്ധതി നടത്തിപ്പില്‍ വിമര്‍ശനം ഉന്നയിക്കുന്നതിനുപകരം പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്ന് കേന്ദ്ര മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുന്ന യുഡിഎഫ് എംപിമാരുടെ നടപടി കൊടുംവഞ്ചനയാണെന്ന് സംസ്ഥാന കൗണ്‍സില്‍ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് എം എന്‍ സ്മാരകത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ സഹകരണ സംഘങ്ങളുടെ ചിറകരിയാന്‍ സംഘടിത ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. റിസര്‍വ് ബാങ്കിനെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ ശക്തിയായി പ്രതിഷേധിച്ചു. കേരളത്തിലെ സഹകരണമേഖല ജനങ്ങള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന വലിയ പ്രസ്ഥാനമാണ്. രാഷ്ട്രീയത്തിന് അതീതമായി നിന്നുകൊണ്ട് ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന സഹകരണമേഖലയുടെ പരിശ്രമങ്ങള്‍ ഇന്ത്യയെങ്ങും ശ്ലാഘിക്കപ്പെട്ടതാണ്. ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആ സ്ഥാപനങ്ങളെ തകര്‍ക്കാനും റിസര്‍വ് ബാങ്കിനെ മറയാക്കി സഹകരണ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ ആക്കാനുമുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇതിനെതിരെ സഹകാരികളുടെയാകെ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. ആ പ്രതിഷേധസമരങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം പ്രതിഷേധങ്ങളില്‍ അണിചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സഹകരണമേഖലക്ക് എതിരായ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ കേരളത്തിലെ ജനങ്ങളോട് സംസ്ഥാന കൗണ്‍സില്‍ അഭ്യര്‍ത്ഥിക്കുന്നതായും കാനം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ്ബാബു, സത്യന്‍മൊകേരി എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: The approach of MPs is a chal­lenge to the people

You may like this video also

Exit mobile version