Site icon Janayugom Online

പാർലമെന്റ് അംഗങ്ങളുടെ വികസന ഫണ്ട് വിനിയോഗം കേന്ദ്രം കയ്യടക്കി

പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് (ലോക്കൽ ഏരിയ ഡെവലപ്മെന്റ് സ്കീം — എംപിലാഡ്‌സ്) വിനിയോഗത്തിനുള്ള മാർഗനിർദേശങ്ങളിൽ പാര്‍ശ്വവല്കൃത വിഭാഗങ്ങളോട് അവഗണനയ്ക്കും അധികാര കേന്ദ്രീകരണത്തിനുമിടയാക്കുന്ന വിധത്തില്‍ മാറ്റം വരുത്തിയതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പട്ടികജാതി-പട്ടികവർഗ മേഖലകളിലെ കുടിവെളള പദ്ധതികൾ, റോഡ് നിർമ്മാണം, തെരുവ് വിളക്കുകൾ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളിൽ എംപി ലാഡ്സ് പദ്ധതി ഫണ്ട് നിർണായക പങ്ക് വഹിക്കുന്നുണ്ട്. പ്രതിവർഷം അഞ്ച് കോടി രൂപ വീതം അനുവദിക്കുന്നതില്‍ 15 ശതമാനം തുക പട്ടികജാതി വിഭാഗങ്ങളും 7.5 ശതമാനം തുക പട്ടികവർഗ വിഭാഗങ്ങളും അധിവസിക്കുന്ന പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കണമെന്നായിരുന്നു നിലവിലുള്ള മാർഗരേഖ. ഇതനുസരിച്ച് ഒരുവര്‍ഷം ശരാശരി 1.12 കോടി രൂപ ഈ മേഖലയില്‍ വിനിയോഗിക്കണം. എന്നാൽ ഈ വ്യവസ്ഥ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഒഴിവാക്കി. 

ഇതിന് പുറമേ പുതിയ വ്യവസ്ഥ പ്രകാരം നിര്‍വഹണ ചുമതല ദേശീയതലത്തിലെ ഏജൻസിക്കായിരിക്കും. ഇപ്പോള്‍ ജില്ലാതലത്തില്‍ കളക്ടറേറ്റിലാണ് പദ്ധതികളുടെ മേൽനോട്ടവും ഫണ്ടിന്റെ ക്രയവിക്രയങ്ങളും നടത്തുന്നത്. സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് എംപിലാഡ്സ് ഫണ്ട് വിനിയോഗിക്കാമായിരുന്നു. കേരളത്തിലെ നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇതിന്റെ ഗുണഫലങ്ങൾ ലഭിച്ചു. പുതിയ മാർഗരേഖ പ്രകാരം സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളെയും പദ്ധതി പരിധിയില്‍ നിന്ന് ഒഴിവാക്കി. സ്വകാര്യ ട്രസ്റ്റുകളെ പോലും എംപിലാഡ്സ് പദ്ധതിയിൽ പരിഗണിക്കുമ്പോഴാണ് ഗവൺമെന്റ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയത്. 

പ്രാദേശിക വികസനത്തിന് എംപിമാര്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ പരിമിതപ്പെടുത്തുകയും കേന്ദ്രീകൃതമാക്കുകയും ചെയ്യുന്നതാണ് പുതിയ വിജ്ഞാപനമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി അഭിപ്രായപ്പെട്ടു. കേന്ദ്രീകൃത സ്വഭാവം പ്രകടിപ്പിക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളുടെ അധികാരപരിധിയില്‍ കടന്നുകയറുകയാണെന്ന് സിപിഐ (എം) അംഗം ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. 

Eng­lish Summary;The Cen­ter has tak­en over the devel­op­ment fund uti­liza­tion of Mem­bers of Parliament
You may also like this video

Exit mobile version