Site icon Janayugom Online

മാനംതൊട്ട് പഠനചെലവ്

രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ രംഗത്തെ ചെലവ് കുതിക്കുന്നു. പണപ്പെരുപ്പം പരിധികള്‍ ലംഘിച്ച് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസത്തിന്റെ ചെലവ് സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തതായി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മൂന്നുവയസുമുതല്‍ 17 വയസുവരെ സ്വകാര്യമേഖലയിലെ വിദ്യാഭ്യാസത്തിനായി 30 ലക്ഷം രൂപ മുടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇക്കണോമിക് ടൈംസ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേ വ്യക്തമാക്കുന്നു. 2012 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ വിദ്യാഭ്യാസ ചെലവുകളില്‍ ഇരട്ടിയോളം വളര്‍ച്ച രേഖപ്പെടുത്തി. സ്കൂള്‍ ഫീസുകളിലെ വര്‍ധനയ്ക്ക് പുറമെ മറ്റ് ചെലവുകളും ഗതാഗത ചെലവുകളും വന്‍തോതില്‍ ഉയര്‍ന്നു.

നഗരങ്ങളിലെ പ്രധാന സ്കൂളുകളില്‍ 25,000 മുതല്‍ 75,000 വരെയുള്ള തുകയാണ് ഒറ്റത്തവണ അടയ്ക്കേണ്ട പ്രവേശന ഫീസായി ഈടാക്കേണ്ടത്. ചില സ്കൂളുകള്‍ രണ്ടാമത്തെ കുട്ടിയെ ഇതേസ്കൂളില്‍ തന്നെ ചേര്‍ക്കുകയാണെങ്കില്‍ അല്പം ഫീസിളവും നല്‍കിവരുന്നുണ്ട്. പ്രധാനപ്പെട്ട നഗരങ്ങളിലെ പ്രീ സ്കൂളിലെ ഒരുവര്‍ഷത്തേക്കുള്ള ട്യൂഷന്‍ ഫീസ് 60,000 മുതല്‍ ഒന്നരലക്ഷം രൂപ വരെയാണ്. മെട്രോനഗരങ്ങളില്‍ പ്രൊഫഷണല്‍ ഡേ കെയര്‍ ചെലവ് ദിവസം 5000 രൂപവരെ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോകുന്നവരാണെങ്കില്‍ ഡേ കെയര്‍ സ്ഥാപനങ്ങളെ അധികമായി ആശ്രയിക്കേണ്ടിവരും.

പ്രൈമറി സ്കൂളുകളിലെ ട്യൂഷന്‍ ഫീസായി പ്രതിവര്‍ഷം 1.25 ലക്ഷത്തിനും 1.75 ലക്ഷത്തിനും ഇടയിലുള്ള തുക ചെലവാകുന്നു. പ്രൈമറി വിദ്യാഭ്യാസത്തിനായി അഞ്ചരലക്ഷം രൂപയെങ്കിലും വേണ്ടിവരുന്നുണ്ട്. യുപി സ്കൂളുകളില്‍ വാര്‍ഷിക ഫീസ് 1.8 ലക്ഷം രൂപവരെ നല്‍കേണ്ടിവരും. ഇതോടെ ആകെ ചെലവ് പത്തുലക്ഷത്തോളമെത്തും. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനും പത്തുലക്ഷം രൂപയെങ്കിലും ചെലവഴിക്കേണ്ടിവരും. ഗതാഗത സൗകര്യത്തിനായി സാധാരണ 25,000 രൂപയെങ്കിലും പ്രതിവര്‍ഷം മുടക്കേണ്ടിവരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെടുത്താല്‍ പത്തുവര്‍ഷംകൊണ്ട് ഫീസുകള്‍ പത്തുമടങ്ങ് വര്‍ധിച്ചു. ഉന്നത നിലവാരത്തിലുള്ള കോളജുകളില്‍ നാല് വര്‍ഷ ബിടെക്, മൂന്നുവര്‍ഷ ബിഎസ്‌സി കോഴ്സുകള്‍ക്കായി നാല് ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെ മുടക്കേണ്ടിവരും. ജെഇഇ തുടങ്ങിയ പ്രവേശനപരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനത്തിനാകട്ടെ ഫീസ് 30,000 മുതല്‍ അഞ്ചുലക്ഷം രൂപവരെയാണ്. നിലവില്‍ മെട്രോ നഗരങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എംബിഎ കോഴ്സുകള്‍ക്ക് 25 ലക്ഷം വരെ ചെലവാക്കേണ്ടതായി വരുന്നു. നിലവിലെ രീതിയില്‍ ചെലവുകളുടെ വളര്‍ച്ച തുടര്‍ന്നാല്‍ 2040 ല്‍ ചെലവുകള്‍ കോടിയിലേക്ക് എത്തുമെന്നും എഡ്യുഫണ്ട് നടത്തിയ പഠനം വിലയിരുത്തുന്നു.

Eng­lish Sum­ma­ry : The cost of pri­vate edu­ca­tion in the coun­try is increasing
You may also like this video

Exit mobile version