യുപിയില്‍ ഗാസിയാബാദിൽ വീട്ടുടമയെ തലയ്ക്കടിച്ച് കൊന്ന് സ്യൂട്ട് കേസിലാക്കി. വാടക കുടിശ്ശിക ചോദിച്ചതാണ് ദമ്പതികളെ പ്രകോപിപ്പിച്ചത്. രാജ്‌നഗര്‍ എക്സ്റ്റന്‍ഷനിലെ ‘ഓറ ചിമേര’ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ താമസിക്കുന്ന ദീപ്ശിഖ ശര്‍മ(48)യാണ് കൊല്ലപ്പെട്ടത്. അധ്യാപികയാണ് ഇവര്‍. സംഭവത്തില്‍ അജയ് ഗുപ്ത, ഭാര്യ ആകൃതി ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ്‌ചെയ്തു.
ദീപ് ശിഖ ശർമയുടെ രണ്ട് ഫ്ലാറ്റുകളിൽ ഒന്ന് ദമ്പതികൾക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇതിന്റെ വാടക കഴിഞ്ഞ നാല് മാസമായി നൽകിയിരുന്നില്ല. ഇത് ചോദിക്കാനായി ദമ്പതികൾ താമസിക്കുന്ന ഫ്ലാറ്റിലെത്തിയതായിരുന്നു അധ്യാപിക. എന്നാല്‍ അവിടെ നിന്നും സംസാരത്തിനിടെ ഇവരുടെ തലയ്ക്ക് പ്രഷർ കുക്കർ കൊണ്ട് അടിക്കുകയും തുണികൊണ്ട് കഴുത്ത് മുറുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു.
പിന്നീട് സ്യൂട്ട് കേസിലാക്കി പുറത്തെത്തിക്കുന്നതിനിടെ ദീപ്ശിഖ ശർമയുടെ വീട്ടു ജോലിക്കാരിക്ക് സംശയം തോന്നുകയും ഇവരെ തടഞ്ഞ് നിർത്തുകയും പിന്നീട് പൊലീസിൽ അറിയിക്കുകയായിരുന്നു. വാടക ചോദിച്ച് പോയ അധ്യാപികയെ ഏറെ നേരമായിട്ടും കാണാതായപ്പോൾ വീട്ടു ജോലിക്കാരിയായ മീന അന്വേഷണം ആരംഭിച്ചത്. വീട്ട് ജോലിക്കാരിയുടെ ഇടപെടലാണ് കൊലപാതക വിവരം പുറത്തറിയാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

