Site icon Janayugom Online

പ്രതിഷേധക്കടല്‍; ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി തുടരുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്കെതിരെ ജനരോഷം ശക്തമായി. രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇന്നലെ തലസ്ഥാനത്ത് തടിച്ചുകൂടി.
സാമ്പത്തിക‑രാഷ്ട്രീയ പ്രതിസന്ധിക്കു ശേഷം ശ്രീലങ്ക സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രതിഷേധമാണ് ഗോതബയ രാജപക്സെയുടെ ഓഫീസിനു മുന്നില്‍ അരങ്ങേറിയത്. ‘ഗോ ഹോം ഗോത’ മുദ്രാവാക്യം വിളിച്ചാണ് പതിനായിരങ്ങള്‍ പ്രതിഷേധിച്ചത്.
വിദ്യാര്‍ത്ഥികള്‍ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റിലുള്ള റോഡുകള്‍ പൂര്‍ണമായും ഉപരോധിച്ചു. യുവാക്കളുടെ ഭാവി സര്‍ക്കാര്‍ കവര്‍ന്നെടുത്തുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ശനിയാഴ്ചയിലെ പ്രക്ഷോഭം സംഘടിപ്പിച്ചതെന്ന് എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. പ്രക്ഷോഭം നിയന്ത്രിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

ശ്രീലങ്കയിലെ 22 ദശലക്ഷം ജനങ്ങള്‍ ആഴ്ചകളായി ഭക്ഷണം, ഇന്ധനം, വൈദ്യുതി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് വലിയ പ്രതിസന്ധി നേരിടുകയാണ്. 1948ല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്.
രാജപക്സെയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഭീമമായ തുക ഒഴുക്കിയ വ്യവസായികളും പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിച്ചു. അതേസമയം അടിയന്തര സഹായം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷമായ സമാഗി ജന ബൽവേഗയ (എസ്‌ജെബി) അറിയിച്ചിട്ടുണ്ട്. 

അതിനിടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി ശ്രീലങ്കയിലെ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് 700 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് (എസ്ഡിഎഫ്ആര്‍), സ്റ്റാന്‍ഡിങ് ലെന്‍ഡിങ് ഫെസിലിറ്റി നിരക്ക് (എസ്എല്‍എഫ്ആര്‍) എന്നിവ യഥാക്രമം 13.50 ശതമാനമായും 14.50 ശതമാനമായും ഉയര്‍ത്താന്‍ ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് മോണിറ്ററി ബോര്‍ഡ് തീരുമാനിച്ചു. ഇന്നലെ മുതല്‍ പുതിയ പലിശനിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. 

Eng­lish Summary:The eco­nom­ic cri­sis con­tin­ues in Sri Lanka
You may also like this video

Exit mobile version