Site icon Janayugom Online

ജെഡിയുവിന്റെ കൊഴിഞ്ഞുപോക്ക്; ബിജെപിക്ക് വന്‍ പ്രഹരം

Nitish kumar

നിതീഷ് കുമാർ എൻഡിഎ വിട്ടത് ബിഹാറിൽ ബിജെപിക്ക് കനത്ത തിരിച്ചടിയെന്ന് സർവേ. ബിഹാറിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ എൻഡിഎയ്ക്ക് വലിയ തോതിൽ സീറ്റ് കുറയുമെന്ന് മൂഡ് ഓഫ് ദ നേഷൻ സർവേ പറയുന്നു.
ജെഡിയു പോയതിനാൽ ബിജെപി സഖ്യം വലിയ തിരിച്ചടിയാണ് നേരിടാൻ പോകുന്നതെന്ന് ഇന്ത്യാ ടുഡെയും സീ വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വേ വിലയിരുത്തുന്നു. ബിഹാറിൽ ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ വലിയ തിരിച്ചടി എൻഡിഎയ്ക്കുണ്ടാവും. അവർക്ക് 21 സീറ്റുകൾ നഷ്ടപ്പെട്ട്‌ ലോക്‌സഭയിലെ അംഗസംഖ്യ 286 ആയി കുറയും. അതേസമയം യുപിഎയുടെ ലോക്‌സഭാ സീറ്റുകൾ 146 ആയി ഉയരുമെന്നും മൂഡ് ഓഫ് ദ നേഷൻ സർവേ പ്രവചിക്കുന്നു.

എന്നാൽ ദേശീയതലത്തിൽ പ്രധാനമന്ത്രിയുടെ ജനപ്രീതിയെ വിലക്കയറ്റം, ഇന്ധന വിലവർധനവ് എന്നിവയൊന്നും ബാധിച്ചിട്ടില്ലെന്നും സർവേ പറയുന്നുണ്ട്. 53 ശതമാനം പേർ ഇപ്പോഴും നരേന്ദ്ര മോഡിയെ തന്നെ അടുത്ത പ്രധാനമന്ത്രിയായി അംഗീകരിക്കുന്നു.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒമ്പത് ശതമാനം പേരാണ് പിന്തുണച്ചത്. ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാളിനെ ഏഴ് ശതമാനം പേരും പിന്തുണച്ചു. എന്നാൽ 40 ശതമാനം പേർ പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. 34 ശതമാനം കോൺഗ്രസ് വൻ പരാജയമാണെന്ന് അഭിപ്രായപ്പെട്ടു. കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ ഏറ്റവും അനുയോജ്യനായ വ്യക്തി രാഹുൽ ഗാന്ധി തന്നെയാണെന്ന് സർവേയിൽ പങ്കെടുത്ത 23 ശതമാനം പേർ അഭിപ്രായപ്പെട്ടു. പ്രിയങ്ക ഗാന്ധിയെ വെറും ഒമ്പതു ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്.
ബിഹാറിൽ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച് ആർജെഡി-ജെഡിയു ചർച്ചകൾ പുരോഗമിക്കുകയാണ്. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഓഗസ്റ്റ് പതിനഞ്ചിന് ശേഷമാകും മന്ത്രിസഭ രൂപീകരണം ഉണ്ടാകുക. ജെഡിയുവിനെക്കാൾ കൂടുതൽ മന്ത്രിസ്ഥാനങ്ങൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡിക്ക് തന്നെയാകും ലഭിക്കുക. പതിനെട്ട് മന്ത്രിമാർ ആർജെഡിയിൽ നിന്നും പതിമൂന്നോ പതിനാലോ പേർ ജെഡിയുവിൽ നിന്നും ആയിരിക്കും. കോൺഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരു മന്ത്രിസ്ഥാനവുമാകും ലഭിക്കുക.

Eng­lish Sum­ma­ry: The fall­out of the JDU; Big blow to BJP

You may like this video also

Exit mobile version