Site icon Janayugom Online

പട്ടിക്കു തീറ്റകൊടുക്കാന്‍ വൈകിയ യുവാവിനെ കൊന്ന സംഭവത്തില്‍ കൂടുതല്‍ പ്രതികളെന്ന് കുടുംബം; പ്രതി ലഹരിക്കടിമയെന്ന് സംശയം

arshad

പട്ടിക്ക് തീറ്റകൊടുക്കാന്‍ വൈകിയെന്നാരോപിച്ച് പട്ടാമ്പിക്കടുത്ത് കൊപ്പം മണ്ണേക്കോട് അത്താണി സ്വദേശി അര്‍ഷാദ് (21) കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് കൊല്ലപ്പെട്ട ഹര്‍ഷാദിന്റെ ബന്ധുക്കള്‍. മുളയന്‍കാവ് പാലപ്പുഴ ഹക്കീ (27)മിനൊപ്പം രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നുവെന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്ന് ഹര്‍ഷാദിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. പ്രതി ഹക്കീം ലഹരിക്കടിമയായിരുന്നെന്നും ഹര്‍ഷാദിനെ ഹക്കീം നേരത്തെയും മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഹര്‍ഷാദ് പരാതിപ്പെട്ടതായി മാതാപിതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റെന്ന് പറഞ്ഞ് ഹര്‍ഷാദിനെ, ഹക്കീം കൊപ്പത്തെ ആശുപത്രിയിലെത്തിച്ചത്.

ഹക്കീമിന്റെ അമ്മായിയുടെ മകനാണ് ഹര്‍ഷാദ്. ഉച്ചയോടെ ഹര്‍ഷാദിന്റെ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ഹര്‍ഷാദിന്റെ ശരീരത്തിലെ പരിക്കുകള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതുകൊണ്ടുണ്ടായതല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പിന്നാലെ ഹക്കീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹര്‍ഷാദിനെ കൊലപ്പെടുത്തിയത് അതിക്രൂരമായ മര്‍ദ്ദനത്തിലൂടെയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് വ്യക്തമായതായി പൊലീസ്. നായയുടെ കഴുത്തിലെ ബെല്‍റ്റ് കൊണ്ടും മരത്തടി ഉപയോഗിച്ചും ഹര്‍ഷാദിനെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ കിട്ടി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഹര്‍ഷാദിന്റെ വാരിയെല്ലുകള്‍ ഒടിയുകയുണ്ടായി. തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്. 

ഹര്‍ഷാദിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ 160 പാടുകളുണ്ടായിരുന്നു. ഇതില്‍ ചിലത് നേരത്തെ ഉണ്ടായിരുന്നതാണ്. ഹര്‍ഷാദിനെ, ഹക്കീം നേരത്തെയും മര്‍ദ്ദിച്ചിരുന്നെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഹര്‍ഷാദിന്റെ അമ്മാവന്റെ മകനാണ് ഹക്കീം. സ്വകാര്യ കമ്പനിയുടെ കേബിളിടുന്ന ജോലിക്കാരായിരുന്നു ഇരുവരും. നാല് മാസം മുന്‍പാണ് ഇവര്‍ ഒരുമിച്ച് താമസം തുടങ്ങിയത്. ഹര്‍ഷാദ് നേരത്തെ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഹക്കീമാണ് ഹര്‍ഷാദിനെ നിര്‍ബന്ധിച്ച് കേബിളിടുന്ന ജോലിയിലേക്ക് കൊണ്ടുവന്നത്.

Eng­lish Sum­ma­ry: The fam­i­ly says that there are more sus­pects in the case of killing the young man who was late to feed the dog

You may also like this video 

Exit mobile version