കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനിടയിലും സംസ്ഥാന സര്‍ക്കാര്‍ കൈത്താങ്ങായപ്പോള്‍ ഇത്തവണ ഓണം അല്ലലില്ലാത്തതായി. 20,000 കോടിയിലധികം രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി ചെലവിട്ടത്. ചരിത്രത്തിലാദ്യമായാണ് ഒരു സർക്കാർ ഓണച്ചെലവിന് ഇത്രയധികം രൂപ വിനിയോഗിക്കുന്നത്. സപ്ലൈകോയും കൺസ്യൂമർഫെഡും കൃഷിവകുപ്പും വിപണി ഇടപെടല്‍ കാര്യക്ഷമമായി നടത്തിയപ്പോള്‍ ഓണക്കാലം ആശ്വാസത്തിന്റേതായി. സപ്ലെെകോ ചരിത്ര മുന്നേറ്റം തുടരുകയാണ്. 375 കോടി രൂപയുടെ വില്പന സപ്ലൈകോ വില്പനശാലകളിൽ നടന്നു.
ഉത്സവബത്തയും ബോണസും അടക്കം ധനസഹായങ്ങളെല്ലാം ഇക്കുറി വർധിപ്പിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ് 3,200 രൂപ വീതം ക്ഷേമ പെൻഷൻ ലഭിച്ചത്. ഇതിനായി 1800 കോടി ചെലവിട്ടു. ജീവനക്കാർക്കും അധ്യാപകർക്കും വർധിപ്പിച്ച ബോണസിനൊപ്പം ക്ഷാമബത്ത കുടിശികയും നല്‍കി. കരാർ, സ്കീം തൊഴിലാളികളുടെ ഉത്സവബത്ത 250 രൂപ കൂട്ടി. 5.5 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ വീതം നൽകി. 6.03 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് 2,250 രൂപ വീതവും തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റും നൽകി. 12,500 ഖാദി തൊഴിലാളികൾക്ക് 2,000 രൂപ വീതം നൽകി. 3.8 ലക്ഷം പരമ്പരാഗത തൊഴിലാളികൾക്ക് 50 കോടി രൂപയാണ് അധികസഹായം നൽകിയത്. ഹരിതകർമ്മസേന, സിഡിഎസ് അധ്യക്ഷർ, കോസ്റ്റൽ വോളണ്ടിയർമാർ എന്നിവർക്കും ഓണ അലവൻസ് നൽകി.
ഓണം വാരാഘോഷവും ഇത്തവണ അതിഗംഭീരമായാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പരാതികളും സമരങ്ങളും ഇല്ലാത്ത തിരുവോണം കൂടിയാണ് ഇന്നത്തേത്. രാജ്യമാകെ വിലക്കയറ്റം രൂക്ഷമായിരിക്കുമ്പോഴാണ് ഇത്തവണ ഓണമെത്തിയത്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ വിലക്കയറ്റം പിടിച്ചു കെട്ടാനായി.

