Site icon Janayugom Online

പ്രീതിയുടെ പേരില്‍ ഗവര്‍ണര്‍ക്ക് എന്തും ചെയ്യാനാകില്ല; ഹൈക്കോടതിയുടെ വിമര്‍ശനം

governor

ചാൻസലർക്ക് പ്രീതിയുടെ പേരിൽ നടപടിയെടുക്കുന്നതിന് പരിമിതികളുണ്ടെന്ന് ഹൈക്കോടതി. ഗവർണറായല്ല ചാൻസലറായിട്ടാണ് പ്രവർത്തിക്കുന്നത്. പ്രീതി നിയമപരമാണെന്നും ചാൻസലറുടെ വ്യക്തിപരമായ താല്പര്യമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം. സെനറ്റ് പ്രതിനിധി പിൻമാറിയതിന്റെ പിറ്റേ ദിവസം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചു. വേറെ മാർഗങ്ങളുണ്ടായിരുന്നു. കേരള സർവകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റിയെ രൂപീകരിച്ച് ചാൻസലർ തിരക്ക് പിടിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്തിനായിരുന്നുവെന്നും കോടതി ചോദിച്ചു. 

പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ സെനറ്റിനെ പ്രേരിപ്പിക്കാനാണ് രണ്ടംഗ സെർച്ച് കമ്മിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും എന്നാൽ സെനറ്റ് അംഗങ്ങൾ നിഴൽ യുദ്ധം ആരംഭിക്കുകയാണ് ചെയ്തതെന്നും ചാൻസലറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തന്റെ നോമിനി തനിക്കെതിരെ നിലപാട് എടുക്കാൻ പാടില്ല. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്തിരുന്നുവെങ്കിൽ അതിനനുസൃതമായി പുതിയ വിജ്ഞാപനം ഇറങ്ങുമായിരുന്നു. പകരം തന്റെ നടപടിയ്ക്കെതിരെ പുറത്താക്കപ്പെട്ട സെനറ്റംഗങ്ങൾ പ്രവർത്തിക്കുകയാണ് ചെയ്തത്. യൂണിവേഴ്സിറ്റിയുടെയും വിദ്യാർത്ഥികളുടെയും താല്പര്യമാണ് പരിഗണിച്ചത്. 

സെനറ്റ് പ്രതിനിധിയെ നാമനിർദേശം ചെയ്താൽ വിജ്ഞാപനം റദ്ദാകും. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും ചാൻസലർ വ്യക്തമാക്കി. ഹർജിയിൽ വാദം പൂർത്തിയാക്കിയ കോടതി നാളെ വിധി പറയും. ചാൻസലറായ ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഗവർണർ പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള നിയമം കഴിഞ്ഞദിവസം നിയമസഭ പാസാക്കിയിരുന്നു.

Eng­lish Summary:The Gov­er­nor can­not do any­thing for the sake of favor; Crit­i­cism of the High Court
You may also like this video

Exit mobile version