Site iconSite icon Janayugom Online

വിദ്യയുടെ കൊലപാതകത്തിന് പിന്നിലെ കാരണം സംശയം

സഹോദരിക്കും സഹോദരിയുടെ മകനും ഒപ്പം ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം രാത്രി വൈകി വീട്ടിലെത്തിയ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു.രാമങ്കരി പഞ്ചായത്ത് വേഴപ്ര ചിറയില്‍ അകത്തെ പറമ്പില്‍ വിദ്യ (മതിമോള്‍ 42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. വിദ്യയുടെ കൊലപാതകത്തിന് പിന്നിലെ കാരണം ഭര്‍ത്താവിന്റെ സംശയമാണെന്നാണ് രാമങ്കരി പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.എ സി റോഡില്‍ രാമങ്കരി ജംഗ്ഷനില്‍ കഴിഞ്ഞ ഏതാനും മാസമായി ടീ ഷോപ്പ് നടത്തിവരികയാണ് ഇരുവരും. പതിവുപോലെ കഴിഞ്ഞ ദിവസവും ചായക്കട തുറന്നു പ്രവര്‍ത്തിച്ച ശേഷം ഉച്ചയോടെ കടയടച്ചു. 

തുടര്‍ന്ന് ഇവരുടെ വകയായി രാമങ്കരി ഏഴാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്‍ നടന്ന ചതയ ദിന പ്രത്യേക പ്രാര്‍ത്ഥന ചടങ്ങിലും പങ്കെടുത്ത ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി.പിന്നീട് വൈകിട്ട് അഞ്ച് മണിക്ക് ശേഷം വിദ്യ മുതിര്‍ന്ന സഹോദരിക്കും അവരുടെ മകനുമൊത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണുവാനായി പോയി. തിരികെ വരുന്നത് വൈകിയപ്പോള്‍ വിനോദ് വിദ്യയെ ഫോണ്‍ വിളിക്കുകയും ഇരുവരും തമ്മില്‍ വിവരങ്ങള്‍ പങ്കുവെക്കുകയും ഉണ്ടായി. രാത്രി പത്തരയോടെ ഒരു ഓട്ടോയില്‍ വീടിന് തൊട്ടടുത്ത് വന്ന് ഇറങ്ങിയ വിദ്യയുമായി വിനോദ് വൈകിയത് സംബന്ധിച്ച് സംസാരിച്ച് പിണങ്ങുകയും കയ്യില്‍ കരുതിയ കത്തിയെടുത്ത് കഴുത്തിലും പുറത്തും തലയ്ക്കും മറ്റുമായി മാറി മാറി കുത്തുകയും തല്‍ക്ഷണം മരിക്കുകയും ആയിരുന്നു. 

വിദ്യയുടെ മരണം ഉറപ്പാക്കിയ വിനോദ് പിന്നീട് ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയും വിവരമറിഞ്ഞ രാമങ്കരി പൊലീസ് സ്ഥലത്തെത്തി അപ്പോള്‍ തന്നെ വിനോദിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പിന്നീട് ബന്ധുക്കളും നാട്ടുകാരും രാമങ്കരി പോലീസും ചേര്‍ന്ന് മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദ്യയുടെ മണലാടിയിലെ വീട്ടിലെത്തിച്ച് ഇന്ന് വൈകിട്ടോടെ സംസ്‌കാരം നടത്തി. മക്കള്‍: ഭഗത്, വൈഗ

Exit mobile version