Site iconSite icon Janayugom Online

മുഗള്‍ രാജവംശം, ഗുജറാത്ത് കലാപം പാഠഭാഗങ്ങള്‍ ഒഴിവാക്കില്ല; കേന്ദ്ര തീരുമാനം കേരളം നടപ്പിലാക്കില്ല

ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ രാജവംശം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങള്‍ കേരളം ഒഴിവാക്കില്ല. ഇതുസംബന്ധിച്ച് എസ്‌സിഇആര്‍ടി റിപ്പോര്‍ട്ട് ഹയര്‍സെക്കന്‍ഡറി വകുപ്പിന് കൈമാറി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ കുറവ് വരുത്തിയത്. കേരളത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളിലാണ് എന്‍സിആര്‍ടിയുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള പാഠഭാഗങ്ങളുള്ളത്. പാഠഭാഗങ്ങളില്‍ പ്രധാനമായും ഗുജറാത്ത് കലാപം, മുഗള്‍ രാജവംശത്തെക്കുറിച്ചുള്ള കാര്യങ്ങള്‍, കര്‍ഷക സമരം തുടങ്ങിയവയാണ് എന്‍സിഇആര്‍ടി ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എസ്‌സിഇആര്‍ടി പഠനം നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കേണ്ടതില്ല എന്നാണ് പഠനത്തിലെ റിപ്പോര്‍ട്ട്.

പാഠ ഭാഗങ്ങള്‍ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് എസ്‌സിഇആര്‍ടി ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുക്കുക. ഏതൊക്കെ പാഠഭാഗങ്ങള്‍ പഠിപ്പിക്കണം, പഠിപ്പിക്കേണ്ടതില്ല എന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം എന്നാണ് എസ്‌സിഇആര്‍ടി വ്യക്തമാക്കുന്നത്. പാഠഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചാലും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്നാണ് സംസ്ഥാനത്തിന്റെ വാദം. പഠനഭാരം കുറക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത് എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

Eng­lish sum­ma­ry; The Mughal Dynasty and the gujarat riots will not skip the lessons; Ker­ala will not imple­ment the cen­tral decision

You may also like this video;

Exit mobile version