Site icon Janayugom Online

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണം

കേന്ദ്ര, സംസ്ഥാന ജീവനക്കാർക്ക് യാതൊരു സുരക്ഷയും ഉറപ്പുനൽകാത്ത പുതിയ പെൻഷൻ സ്കീം (ദേശീയ പെൻഷൻ സമ്പ്രദായം) ഒഴിവാക്കി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് എഐടിയുസി ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
2004 ജനുവരി ഒന്നിനുശേഷം സർവീസിൽ ചേർന്ന കേന്ദ്ര, സംസ്ഥാന ജീവനക്കാർക്ക് വാജ്പേയി സർക്കാരാണ് പഴയ പെൻഷൻ പദ്ധതി ഒഴിവാക്കി പുതിയ പെൻഷൻ പദ്ധതി (ദേശീയ പെൻഷൻ സംവിധാനം) ബാധകമാക്കിയത്. 14 ശതമാനം വരെ തുക നിക്ഷേപിച്ചിട്ടും ബന്ധപ്പെട്ട ജീവനക്കാർക്ക് വിരമിക്കുമ്പോൾ തുച്ഛമായ 2000 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. പഴയ പെൻഷൻ പദ്ധതിക്കു കീഴിലാണെങ്കിൽ 4000 രൂപവരെ ലഭിക്കുമായിരുന്നു. മറ്റു ആനുകൂല്യങ്ങളിലും ഗണ്യമായ വെട്ടിക്കുറവാണ് പുതിയ പദ്ധതിയിൽ വരുത്തിയിരിക്കുന്നത്. 

‘പെൻഷൻ ഔദാര്യമല്ല, തൊഴിലുടമയുടെ ഇഷ്ടദാനവുമല്ല. പെൻഷൻ സർക്കാർ ജീവനക്കാരുടെ മൗലികാവകാശമാണ്’ എന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നുണ്ട്. ജീവനക്കാരുടെ ദുരിതങ്ങൾ കണക്കിലെടുത്ത് നാല് സംസ്ഥാന സർക്കാരുകൾ ഇതിനകം തന്നെ എൻപിഎസ് പിൻവലിക്കുകയും തങ്ങളുടെ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, എൻപിഎസ് പിൻവലിക്കണമെന്ന കേന്ദ്ര ജീവനക്കാരുടെ ആവശ്യം ബിജെപി സർക്കാരും ചില സംസ്ഥാന സർക്കാരുകളും അംഗീകരിക്കുന്നില്ല എന്നത് ഖേദകരമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. പെൻഷൻ ഫണ്ടിൽ ആവശ്യത്തിന് പണം ഇല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. പെൻഷൻ വിഹിതം വർധിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ സമീപകാല വിധി പെൻഷൻകാർക്ക് ഇതുവരെയും ആശ്വാസമായില്ല. 

വിവിധ പദ്ധതി തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങി അസംഘടിതർ എന്ന് വിളിക്കപ്പെടുന്ന എല്ലാവർക്കും പെൻഷൻ ഉറപ്പാക്കണം. പെൻഷൻ പദ്ധതികൾക്കെല്ലാം സർക്കാർ ഫണ്ടിൽ നിന്ന് പണം നൽകണം. ജിഎസ്‌ടി പോലുള്ള പരോക്ഷ നികുതികൾ വർധിപ്പിക്കുമ്പോൾ തന്നെ പ്രത്യക്ഷ നികുതി കുറയ്ക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഇതെല്ലാം സർക്കാരിന്റെ കോർപറേറ്റ് അനുകൂല നിലപാട് തുറന്നുകാട്ടുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു. 

Eng­lish Summary:The old pen­sion scheme should be restored

You may also like this video

Exit mobile version