ഹൈക്കോടതി ഉത്തരവ് പാലിക്കാതെ വെടിക്കെട്ട് നടത്തിയതിന് മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഫോടക വസ്തുക്കൾ വെടിക്കെട്ടിൽ ഉൾപ്പെടുത്തിയതിനാണ് കേസ്.
മരട് കൊട്ടാരം ദേവി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തടനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താനാണ് ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി ലഭിച്ചിരുന്നത്. എന്നാൽ ഈ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം വെടിക്കെട്ട് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വടക്കേ ചേരുവാരം കരയുടെ ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കും എതിരെയാണ് പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

