Site iconSite icon Janayugom Online

കാലവര്‍ഷം എത്തി; കേരളത്തിൽ മഴ കുറയും

തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യൻ വൻകരയിൽ എത്തിയതോടെ കേരളത്തില്‍ കാലവര്‍ഷത്തിന് തുടക്കമായി. പ്രതീക്ഷിച്ചതിലും ഒരാഴ്ച വൈകിയാണ് മഴയെത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. തെക്കൻ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലും മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും തെക്കൻ തമിഴ്‌നാട്ടിലും മാന്നാർ ഉൾക്കടലിലും കാലവർഷം എത്തിയെന്നും പ്രസ്താവനയിലുണ്ട്.
സാധാരണയായി, മണ്‍സൂണ്‍ മഴ ജൂൺ ഒന്നിന് കേരളത്തിൽ എത്തുകയും ഏഴോടെ തെക്കൻ മഹാരാഷ്ട്രയിൽ പ്രവേശിക്കുകയും 15ഓടെ രാജ്യം മുഴുവൻ വ്യാപിക്കുകയുമാണ് ചെയ്യുക. ഇത്തവണ ഏഴിന് കേരളത്തിൽ മൺസൂൺ ആരംഭിക്കുമെന്നാണ് സ്കൈമെറ്റ് പ്രവചിച്ചിരുന്നത്. 

ബിപോർജോയ് ചുഴലിക്കാറ്റ് മൂലം ഇത്തവണ കേരളത്തിൽ മഴ കുറവായിരിക്കുമെന്ന് ഐഎംഡി നേരത്തെ അറിയിച്ചിരുന്നു. ബിപോർജോയ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നും അതിതീവ്ര ചുഴലിക്കാറ്റായി മൂന്ന് ദിവസത്തിനുള്ളില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 150 വർഷമായി, കേരളത്തിൽ മൺസൂൺ ആരംഭിക്കുന്ന തീയതി ഓരോ വർഷവും വ്യത്യാസപ്പെടാറുണ്ട്. 1918ൽ മേയ് 11നും 1972ല്‍ ജൂൺ 18നുമാണ് കാലവർഷം തുടങ്ങിയത്. 

കഴിഞ്ഞ വർഷം മേയ് 29നും 2021ല്‍ ജൂൺ മൂന്നിനും 2020ല്‍ ഒന്നിനും 2019ല്‍ എട്ടിനും 2018ല്‍ മേയ് 29നുമാണ് കാലവര്‍ഷം എത്തിയത്. കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നതിലെ കാലതാമസം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മുംബൈയിലും മഴ എത്തുന്നതിനെ ബാധിക്കാറുണ്ട്. ജൂൺ ഒന്നിനും എട്ടിനും ഇടയിലുള്ള കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ മധ്യ, കിഴക്ക്, പടിഞ്ഞാറൻ ഭാഗങ്ങളില്‍ മഴയുടെ അളവ് കുറവാണ്. കേരളത്തില്‍ 96, ഛത്തീസ്ഗഡിൽ 91, മഹാരാഷ്ട്രയിൽ 85, മധ്യപ്രദേശിൽ 71, കർണാടകയിൽ 75, ഉത്തർപ്രദേശിൽ 86 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

Eng­lish Summary:The sea­son has arrived; Rain will decrease in Kerala
You may also like this video

Exit mobile version