Site icon Janayugom Online

വയോജന നയം കാലാനുസൃതമായി പരിഷ്കരിക്കും

വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ ഉന്നതതലയോഗത്തില്‍ അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രങ്ങൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനാവശ്യമായ സ്ഥലം കണ്ടെത്തും. അപകടം, രോഗം മുതലായവമൂലം വൈകല്യങ്ങൾ സംഭവിച്ച് വീടുകളിൽ കഴിയേണ്ടി വരുന്നവരെ പൊതുജന പങ്കാളിത്തത്തോടെ സാമൂഹ്യപരമായും തൊഴിൽപരമായും പുനരധിവസിപ്പിക്കുന്നതിന് മറ്റു വകുപ്പുകളുടെ കൂടി പങ്കാളിത്തത്തോടെ സമഗ്ര പുനരധിവാസനയം രൂപീകരിക്കും.

ഐസൊലേഷന്‍ വാർഡുകളുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. എല്ലാ ജില്ലകളിലും ലഹരിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏകാരോഗ്യ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി നേതൃത്വം നൽകണം.

സമ്പൂർണ്ണ സാന്ത്വന പരിചരണ സംസ്ഥാനമായി കേരളം മാറും. മലേറിയ 2025 ഓടെയും മന്ത് 2027 ഓടെയും കാലാ അസർ 2026 ഓടെയും ക്ഷയം 2025 ഓടെയും നിർമാർജനം ചെയ്യാൻ സംസ്ഥാനതലത്തിൽ പ്രത്യേക കർമ്മപരിപാടി തയ്യാറാക്കിയിട്ടുണ്ട്. ക്യാൻസർ രോഗ സാധ്യതയുള്ളവരെ കുടുംബാരോഗ്യ കേന്ദ്രം മുതലുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ആവശ്യമുള്ളവരുടെ സാമ്പിൾ ശേഖരിച്ച് ജില്ലാതല ലാബുകളിൽ അയച്ച് രോഗ നിർണയം നടത്തുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടെലിമെഡിസിൻ സേവനങ്ങൾ എല്ലാ ജില്ലകളിലും പ്രവർത്തനക്ഷമമാണ്. അപൂർവ്വ രോഗങ്ങളുടെ മരുന്നുകൾ 33% വലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ട്. എസ്.എം.എ രോഗമുള്ള 34 കുട്ടികൾക്ക് ചികിത്സ നൽകി വരുന്നുണ്ട്. വിവ ക്യാമ്പയിന്‍റെ ഭാഗമായി വിളർച്ച കണ്ടെത്തിയവർക്ക് തുടർ പരിശോധനകളും മരുന്നുകളും ഉറപ്പാക്കിയിട്ടുണ്ട്.

യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കെ ജീവന്‍ ബാബു, ആരോഗ്യ വകുപ്പ് ഡയറക്ടർ കെ. ജെ. റീന തുടങ്ങിയവര്‍ പങ്കെടുത്തു.

eng­lish summary;The Senior­i­ty Pol­i­cy will be revised from time to time

you may also like this video;

Exit mobile version