Site icon Janayugom Online

സിദ്ദിഖ് കാപ്പന്റെ ജാമ്യ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

സിദ്ദിഖ് കാപ്പന്റെ ജാമ്യ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗവും കൊലയും റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ അടക്കം ചുമത്തി പൊലീസ് സിദ്ദിഖ് കാപ്പനെ ജയിലലടച്ചു. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഹത്രാസില്‍ കലാപം ഉണ്ടാക്കാന്‍ എത്തിയതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുപി പൊലീസ് കേസ് ഫയല്‍ ചെയ്തത്. വിചാരണ കോടതിയും, അലഹാബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഈമാസം 24ന് കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ അഡ്വ. ഹാരിസ് ബീരാന്‍ കാപ്പന്റെ ഹരജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ജാമ്യാപേക്ഷ എത്താന്‍ വൈകിയതെന്തെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് ഈ മാസം ആദ്യം മാത്രമാണെന്നും അതിനാലാണ് ജാമ്യാപേക്ഷ വൈകിയതെന്നും അഭിഭാഷകര്‍ മറുപടി നല്‍കി. രണ്ട് വര്‍ഷമായി കാപ്പന്‍ ജയിലിലാണെന്ന് അഭിഭാഷകര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. 22 മാസമായി തടവിലാണ് സിദ്ദീഖ് കാപ്പന്‍. കാപ്പന്റെ ഡ്രൈവര്‍ മുഹമ്മദ് ആലമിന് ഇന്നലെ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Eng­lish sum­ma­ry; The Supreme Court will con­sid­er Sid­dique Kap­pan’s bail appli­ca­tion tomorrow

You may also like this video;

Exit mobile version