Site icon Janayugom Online

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് കടുപ്പിച്ച് താലിബാന്‍

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് താലിബാന്‍ കടുപ്പിച്ചു. സര്‍വകലാശാല പ്രവേശന പരീക്ഷ എഴുതാന്‍ പെണ്‍കുട്ടികളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ സര്‍വകലാശാലകള്‍ക്കാണ് താലിബാന്‍ പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അഫ്ഗാനില്‍ സ്ത്രീകള്‍ക്കെതിരായ വിദ്യാഭ്യാസ വിലക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും താലിബാന് മേല്‍ സമ്മര്‍ദ്ദം ചുമത്തിയിട്ടും നിയന്ത്രണങ്ങള്‍ തുടരുകയാണ്. അതിന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

കഴിഞ്ഞ മാസമാണ് സ്വകാര്യ, പൊതു സര്‍വകലാശാലകളില്‍ നിന്ന് താലിബാന്‍ പെണ്‍കുട്ടികളെ വിലക്കിയത്. ഇസ്ലാം മതവിശ്വാസത്തിനെതായ കാര്യങ്ങള്‍ ചില വിഷയങ്ങളുടെ ഭാഗമായി പഠിപ്പിക്കുന്നുണ്ടെന്നും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ക്ലാസില്‍ ഇരിക്കേണ്ടിവരുന്നുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു താലിബാന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദിം വിലക്ക് ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. 

സ്ത്രീകള്‍ക്കായി വിദ്യാലയങ്ങള്‍ തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിവരികയാണ് കഴിഞ്ഞ ദിവസം നടത്തിയ ടിവി അഭിമുഖത്തില്‍ നദിം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് കടുപ്പിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അഫ്ഗാനിലെ 24 പ്രവിശ്യകളിലായി 140 സ്വകാര്യ സര്‍വകലാശാലകളാണുള്ളത്. ഏകദേശം രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 60,000 മുതല്‍ 70,000 വരെ പെണ്‍കുട്ടികളാണ്.

Eng­lish Summary:The Tal­iban has tight­ened the ban on girls’ education
You may like this video also

Exit mobile version