Site icon Janayugom Online

കോവിഡ് ബാധിച്ചവരില്‍ ശ്വാസകോശ അസുഖങ്ങൾക്ക് സാധ്യതയേറെ

കോവിഡ് ബാധിച്ചവർക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയേറെയെന്നും കോവിഡ് ബാധിതരായവരെല്ലാവരും ആരോഗ്യപരിശോധനയ്ക്ക് വിധേയരാവണമെന്നും ശ്വാസകോശരോഗവിദഗ്ധർ. കണ്ണൂർ ഐഎംഎ ഹാളിൽ നടന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനത്തിലാണ് ഡോക്ടർമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിലവിൽ 20 മുതൽ 30 ശതമാനം ആളുകളിൽ കോവി‌‌ഡാനന്തര ആരോഗ്യപ്രശ്നം കണ്ടുവരുന്നുണ്ട്. ചെറിയ ക്ഷീണം മുതൽ ഓക്സിജൻ ചികിത്സ കൂടാതെ ജീവിതം നിലനിർത്താൻ കഴിയാത്ത തരം ശ്വാസകോശരോഗം വരെ അതിൽപ്പെടുന്നു. ഇവരിൽ ചെറിയ ശതമാനത്തിനെങ്കിലും ശ്വാസകോശത്തിൽ നീർക്കെട്ട്, ശ്വാസകോശം ദ്രവിച്ച് പോകൽ തുടങ്ങിയ അവസ്ഥ കാണപ്പെടുന്നുണ്ടെന്ന് വിദഗ്ധ ഡോക്ടർമാർ പറഞ്ഞു.

ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ തടസമുണ്ടാകുന്ന പൾമണറി എമ്പോളിസം, അപൂർവമായി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയും പോസ്റ്റ് കോവിഡിന്റെ ഭാഗമായി ഉണ്ടാകാം. അപകടകരമാകാൻ സാധ്യതയുള്ള മറ്റൊരു പ്രശ്നമാണ് കോവിഡിനെ തുടർന്ന് ഹൃദയപേശികളിൽ വരാൻ സാധ്യതയുള്ള ബലഹീനത. ശ്വാസംമുട്ട് മുതൽ ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനം വരെ ഇതുകാരണം സംഭവിക്കാം. കോവിഡ് ശ്വാസകോശങ്ങളിലുണ്ടായ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കുന്നതാണ് ശ്വാസകോശത്തിലെ ഫൈബ്രോസിസി(പൾമോണറി ഫൈബ്രോസിസ്) , നടക്കുമ്പോൾ കിതപ്പ് മുതൽ ഓക്സിജൻ ചികിത്സ ഇല്ലാത്ത ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥ വരെയുണ്ടാകാം.

ഇന്നും അഞ്ചിലൊരാൾ കോവിഡാനന്തര പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ബാധിച്ചവർ തീർച്ചയായും ശ്വാസകോശവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. കോവിഡ് ബാധിതരായ ഗർഭിണികൾ, കോവിഡും ന്യുമോണിയയും ബാധിച്ചവർ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്നമുള്ള കോവിഡ് ബാധിതർ തുടങ്ങിയവർ ശ്വാസകോശ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.

Eng­lish Sum­ma­ry: There is a high risk of res­pi­ra­to­ry dis­eases in those infect­ed with covid
You may also like this video

Exit mobile version