Site iconSite icon Janayugom Online

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; നിർണായക ചാറ്റ് പൊലീസിന്

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പ്രതി സുകാന്തിനെ കുരുക്കുന്ന നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന. സുകാന്തിൻറെ ഫോണിൽ നിന്നും ഇരുവരും തമ്മിലുള്ള ചാറ്റുകൾ വീണ്ടെടുത്തതിലൂടെയാണ് സെളിവുകൾ ലഭിച്ചിരിക്കുന്നത്. ചാറ്റിൽ ഐബി ഉദ്യോഗസ്ഥയോട് സുകാന്ത് എന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ചോദിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ചോദ്യം ആവർത്തിച്ചതോടെ ഓഗസ്റ്റ് 9ന് താൻ മരിക്കുമെന്ന് പെൺകുട്ടി മറുപടി നൽകിയിട്ടുണ്ട്. 

സുകാന്തിൻറെ അമ്മാവൻറെ വീട്ടിൽ നിന്നും കണ്ടെടുത്ത ഇയാളുടെ ഐഫോണിൽ നിന്നുമാണ് ടെലഗ്രാമിലൂടെയുള്ള ഇരുവരുടെയും ചാറ്റ് വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഉദ്യോഗസ്ഥയോട് പലവട്ടം പ്രതി തൻറെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെടുന്നതായി ചാറ്റിലൂടെ കാണാം. ഒടുവിൽ നിവൃത്തി ഇല്ലാതെ ഓഗസ്റ്റ് 9ന് താൻ മരിക്കുമെന്ന് അവർ പറയുകയായിരുന്നു. ഈ വിവരങ്ങളെല്ലാം പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

മാർച്ച് 24നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ മേഘയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് പോലും മേഘ സുകാന്തുമായി ഫോണിൽ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മകൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് മേഘയുടെ കുടുംബം പരാതിപ്പെട്ടതോടെയാണ് പൊലീസ് സുകാന്തിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തി കേസെടുത്തത്. നിലവിൽ സുകാന്ത് ഒളിവിലാണ്. തിങ്കളാഴ്ച വരെ ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. 

Exit mobile version