Site icon Janayugom Online

വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറില്‍ തേച്ചിട്ടെന്ന് തിരുവഞ്ചൂരിന്റെ ആധിക്ഷേപം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ മാതാപിതാക്കളുടെ മുന്നില്‍ മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ചിട്ടാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധിക്ഷേപിച്ചു. വന്ദനയുടെ മരണം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് ആരോപിച്ച് കോട്ടയത്ത് എസ്‌പി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. വീണാ ജോര്‍ജ് നാണംകെട്ടവളാണെന്ന് പരിപാടിയില്‍ സംസാരിച്ചു കൊണ്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും മന്ത്രിയെ അധിക്ഷേപിച്ചു.

മന്ത്രിക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ തുടരുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നിട്ടുണ്ട്.

ഡോ. വന്ദനയുടെ വീട്ടില്‍ രണ്ടു കയ്യും കൂപ്പി തൊഴുത് നിന്നുകൊണ്ട് അവര്‍ കണ്ണില്‍ കയ്യെടുത്തു വെച്ചത് ഗ്ലിസറിന്‍ തേയ്ക്കാന്‍ തന്നെയാണ്. അത് തിനിക്ക് ബോധ്യപ്പെട്ടുവെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഇതിനെയാണ് കഴുതക്കണ്ണീര്‍ എന്ന് പച്ചമലയാളത്തില്‍ ജനങ്ങള്‍ പറയുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പിണറായി വിജയനെതിരെയും തിരുവഞ്ചൂര്‍ ആക്ഷേപം ചൊരിഞ്ഞു. പിണറായിയോട് രാജിവയ്ക്കണമെന്ന് താന്‍ പറയില്ല. കാരണം, അദ്ദേഹം രാജിവയ്ക്കില്ല. എന്തുചെയ്താലും രാജിവയ്ക്കില്ല. മലവെള്ളപ്പാച്ചില്‍ വന്നാല്‍പോലും പിണറായി രാജിവയ്ക്കുന്ന പ്രശ്‌നമില്ല. പക്ഷേ, ജനങ്ങള്‍ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ മുന്നിലാണ് ഈ നാടകം കളിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

 

Eng­lish Sam­mury: Ex Min­is­ter thiru­vanchur rad­hakr­ish­nan crit­i­cizes Min­is­ter Veena George

 

Exit mobile version