Site iconSite icon Janayugom Online

നാഗരാജ് ഭാഗ്യമെത്തിക്കുന്നത് ഇത് രണ്ടാംതവണ

nagarajnagaraj

നാഗരാജ് ഭാഗ്യവാഹകനാകുന്നത് ഇത് രണ്ടാം തവണ. കർണാടക മൈസൂർ സ്വദേശിയായ നാഗരാജ്, സഹോദരൻ മഞ്ജുനാഥ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബത്തേരി എൻ ജി ആർ ലോട്ടറീസിൽ വിറ്റ ടിജി 434222 ടിക്കറ്റിനാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത്.
പനമരത്തെ എ എം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ് ജെ ഏജൻസിയാണ് ബത്തേരിയിലെ നാഗരാജ് എന്ന സബ്ഏജന്റിന് സമ്മാനർഹമായ ടിക്കറ്റ് നൽകിയത്. താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നാഗരാജ് പറഞ്ഞു. ഒരുമാസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമ്മയില്ലെന്നും നാഗരാജ് പറഞ്ഞു. 

കർണാടകയിൽ നിന്നും നാഗരാജ് കേരളത്തിൽ എത്തിയിട്ട് 15 വർഷമായി. 10 വർഷം നിരവധി ലോട്ടറി കടകളിൽ ജോലി ചെയ്തിട്ടുണ്ട്. അഞ്ചുവർഷം മുമ്പാണ് സഹോദരൻ മഞ്ജുനാഥുമായി ചേർന്ന് സുൽത്താൻബത്തേരി എം ജി റോഡിൽ എൻ ജി ആർ ലോട്ടറി എന്ന പേരിൽ കച്ചവടം ആരംഭിക്കുന്നത്. സുൽത്താൻബത്തേരിക്ക് അടുത്ത കുപ്പാടി പുതുച്ചോലയിലാണ് ഇപ്പോൾ താമസിക്കുന്നത്. ഭാര്യ ഐശ്വര്യ, മക്കളായ നമ്പിത്താൻ ഗൗഡ. നെദി ഗൗഡ, സഹോദരൻ മഞ്ജുനാഥ്, ഭാര്യ നിസർഗ, അനുജന്റെ മകൻ ജൻഷാൽമി എന്നിവർക്കൊപ്പമാണ് മുപ്പത്തഞ്ചുകാരനായ നാഗരാജ് താമസിക്കുന്നത്. 

മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവയ്ക്കുമ്പോഴും ആരാണ് ലോട്ടറി എടുത്തത് എന്ന കാര്യത്തിൽ നാഗരാജിനോ സഹോദരൻ മഞ്ജുനാഥിനോ ഒരു വ്യക്തതയുമില്ല. കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവരും ബത്തേരിയിലെത്തി ലോട്ടറി വാങ്ങാറുണ്ട്. അതുകൊണ്ട് തന്നെ ആരാണ് ലോട്ടറി എടുത്തത് എന്ന കാര്യം അറിയില്ലെന്നാണ് നാഗരാജിനൊപ്പം മഞ്ജുനാഥും പറയുന്നത്. ഇക്കഴിഞ്ഞ ജൂലൈയിൽ ഇവിടെ നിന്നും വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നു. 

Exit mobile version