രാജ്യത്ത് ക്രിസ്ത്യൻ ദേവാലയത്തിൽ കേക്കുമായി പോകുന്നവർ തന്നെ ക്രൈസ്തവരെ അക്രമിക്കുന്നുവെന്നും രാജ്യത്ത് വർഗീയത തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതക്കെതിരെ കർക്കശനിലപാടാണ് കേരളം എടുക്കുന്നത്. ഇത്തരം ആളുകളെ സഹായിക്കുന്നവർ നാടിന്റെ ഭാവിയാണ് തകർക്കുന്നത് തൃത്താലയിൽ നടക്കുന്ന കുടുംബശ്രീ സരസ് മേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
കേരളത്തിൽ ജാതിയതയെ അടിച്ചേൽപ്പിച്ച സ്ഥിതി ഒരു കാലത്തുണ്ടായിരുന്നു. എന്നാൽ മതനിരപേക്ഷത ശക്തിപ്പെട്ടപ്പോൾ അതില്ലാതായി. പക്ഷെ രാജ്യത്ത് സ്ഥിതി വ്യത്യസ്‍തമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. അടുക്കളയിൽ കയറി ആളുകളെ തല്ലിക്കൊല്ലുന്നു. വർഗീയതയാണ് ഇതിന്റെ പിന്നിൽ. ആധുനിക ശാസ്ത്ര സംവിധാനങ്ങൾ നമ്മൾ ഒരുക്കുന്നു. ഈ പുരോഗതി തടസപ്പെടുത്തി പഴയതിലേക്ക് തിരിച്ച് പോകാൻ ചിലർ ശ്രമിക്കുന്നു. മതനിരപേക്ഷത തകർന്നാൽ പഴയ അന്ധകാരത്തിലേക്ക് തിരിച്ച് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

