Site icon Janayugom Online

ഇന്ന് പ്രവേശനോത്സവം; 42.9 ലക്ഷം വിദ്യാർത്ഥികൾ സ്കൂളിലെത്തും

കോവിഡിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും സജീവമാകും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ പൂര്‍ണതോതില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 42.9 ലക്ഷം വിദ്യാർത്ഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്കൂളുകളിലെത്തും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്ക്ക് നിര്‍ബന്ധമാണ്.

അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ നാലു ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്നാം ക്ലാസില്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. ‘സമ്പൂര്‍ണ’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പ്രവേശന നടപടികള്‍. കുട്ടികളുടെ ആധാര്‍ കാര്‍ഡിലെ ബയോമെട്രിക് വിവരങ്ങളടക്കം ഉള്‍പ്പെടുത്തിയാണ് ഇത്തവണ പ്രവേശനം നല്‍കുന്നത്.

സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ക്ലാസുകളാരംഭിക്കുന്നതിന് മുൻപു തന്നെ വിദ്യാർത്ഥികൾക്കായുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്തിട്ടുണ്ട്. പിഎസ്‌സി നിയമനം ലഭിച്ച 353 അധ്യാപകർ പുതിയതായി ചുമതല ഏറ്റെടുക്കും.

വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സൗഹാർദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനൽകുന്ന വിധത്തിൽ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിര്‍ദേശം നല്‍കി. നിരത്തുകളിൽ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കും. സ്കൂൾ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും. വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാൻ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്നെസ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പാക്കണം.

സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങൾ ഇല്ലെന്നും സ്കൂൾ അധികൃതർ ഉറപ്പാക്കണം. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയശേഷം മാത്രമേ പൊലീസ് അനുമതി നൽകൂ. സ്കൂൾ അധികൃതരുടെ സഹകരണത്തോടെ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.

Eng­lish summary;Today is the entrance cer­e­mo­ny; 42.9 lakh stu­dents will com­ing to school

You may also like this video;

Exit mobile version