Site icon Janayugom Online

സ്ത്രീപക്ഷ നവകേരളത്തിന് ഇന്ന് തിരിതെളിയും

സ്ത്രീപീഡനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടിക്ക് ഇന്ന് തിരിതെളിയും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സമൂഹത്തില്‍ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും മറ്റും ഇല്ലാതാക്കാനുതകുന്ന സര്‍വതല സ്പര്‍ശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇന്നു മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടുവരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും തുടര്‍പരിപാടികളും സ്ത്രീപക്ഷ നവകേരളത്തിനോട് അനുബന്ധിച്ചാകും ഇത്തവണ സംഘടിപ്പിക്കുക.

തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു, ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി, വനിതാ, ശിശു വികസന മന്ത്രി വീണാ ജോര്‍ജ്ജ്, വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സ്ത്രീപക്ഷ നവകേരളത്തിന്റെ ക്യാമ്പയിന്‍ അംബാസഡര്‍ അഭിനേത്രി നിമിഷാ സജയനാണ്. ഉദ്ഘാടന പരിപാടിയിലും തുടര്‍ന്ന് ക്യാമ്പയിന്റെ വിവിധ ഘട്ടങ്ങളിലും അവരുടെ സാന്നിധ്യം ഉണ്ടാവും.

പതിനാല് ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാന തല ഉദ്ഘാടന വേദിയില്‍ വച്ച് സ്ത്രീപക്ഷ നവകേരളത്തിന്റെ സമീപന രേഖ പ്രകാശനം ചെയ്യും. സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയുമെടുക്കും. ജില്ലാ തലത്തിലും എല്ലാ തദ്ദേശഭരണ സ്ഥാപന തലത്തിലും ഇരുപത്തിരണ്ടായിരത്തിലേറെ വാര്‍ഡ് തലങ്ങളിലും സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കും. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെയുള്ള പ്ലക്കാര്‍ഡുകളേന്തി അയല്‍ക്കൂട്ട അംഗങ്ങള്‍ വാര്‍ഡ് തലത്തില്‍ സമ്മേളിക്കും. യുവതീ ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍, യുവജനങ്ങള്‍, കുടുംബാംഗങ്ങള്‍, സാമൂഹ്യ — സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളാകും.

ENGLISH SUMMARY:Today will be the turn­ing point for the fem­i­nist Nava Kerala
You may also like this video

Exit mobile version