Site icon Janayugom Online

വിനോദ സഞ്ചാര മേഖല പുത്തനുണർവിലേക്ക്

കേരളത്തിന്റെ വിനോദ സഞ്ചാര മേഖല പ്രതിസന്ധികളെ മറികടന്ന് പുത്തനുണർവിലേക്കു കുതിക്കുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചുള്ള വളർച്ചയിൽ അനുബന്ധ വിഭാഗങ്ങളും വലിയ ആവേശത്തിലാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ നല്ല പങ്ക് വഹിക്കുന്ന മേഖല കോവിഡ് ബാധ മൂലം നേരത്തേ വലിയ ആശങ്ക പരത്തിയിരുന്നു. എന്നാൽ, മഹാമാരിക്ക് ഏതാണ്ട് ശമനമായതോടെ കഴിഞ്ഞ വർഷം മുതൽ ആശാവഹമായ മാറ്റം പ്രകടമായിത്തുടങ്ങി. ആഭ്യന്തര സഞ്ചാരികളുടെ നല്ല വരവുണ്ടായി. 

ഈ വർഷത്തെ ആദ്യ നാലുമാസക്കാലയളവിലാകട്ടെ, കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായ സ്ഥിതിയെ അപേക്ഷിച്ച് 72.48 ശതമാനം വളര്‍ച്ചയുണ്ടായതായാണ് കണക്ക്. 22 ലക്ഷം പേരുടെതാണ് വർധന. ഹൗസ് ബോട്ടുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം മികച്ച വിധത്തിൽ ബുക്കിങ് തുടങ്ങികഴിഞ്ഞു. ഏപ്രിൽ‑മേയ് മാസങ്ങളിൽ ഈ വിഭാഗങ്ങളെല്ലാം നേടിയത് സാധാരണയിൽ നിന്നു വ്യത്യസ്തമായി ഇരട്ടിയിലധികം ബുക്കിങ്ങാണ്. കാര്യങ്ങളെല്ലാം ഇപ്പോഴത്തേതു പോലെ മുന്നോട്ടു പോവുകയും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ, ഈ വർഷം രണ്ടാം പകുതിയോടെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനം റെക്കോഡ് നേടുമെന്നാണ് പ്രതീക്ഷ. സാധാരണ ഒക്ടോബർ മാസം മുതലാണ് ടൂറിസം സീസൺ തുടങ്ങുന്നത്. 

പ്രതിവർഷം രാജ്യത്ത് ഏറ്റവുമധികം ആഡംബര ക്രൂയിസ് കപ്പലുകൾ വരുന്ന കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി എന്ന പ്രത്യേകത കൂടി കണക്കിലെടുത്തും, ടൂറിസം മേഖലയുടെ വിപുലമായ സാധ്യതകൾ ക­ണ്ടറിഞ്ഞും അവയുടെ വളര്‍ച്ചയ്ക്കായി വലിയ പദ്ധതികളാണ് സംസ്ഥാനം വിഭാവന ചെയ്യുന്നത്. പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം സാധ്യമാക്കും വിധം കഴിഞ്ഞ വർഷം സംസ്ഥാനം പ്രഖ്യാപിച്ച സമഗ്ര കാരവൻ ടൂറിസം നയം എടുത്തു പറയേണ്ടതാണ്. വിനോദ സഞ്ചാര മേഖലയിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ ഈയിടെ അബുദാബിയും കേരളവും തീരുമാനത്തിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുഎഇയിൽ നിന്ന് സഞ്ചാരികളുടെ വരവിൽ വർധന സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ് നൽകാൻ അടുത്തിടെ സർക്കാർ തീരുമാനിച്ചിരുന്നു. 

Eng­lish Summary:Tourism sec­tor revival
You may also like this video

Exit mobile version