ഉന്നത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സീറ്റ് സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി സെപ്റ്റംബർ 18ന് പരിഗണിക്കും. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള ക്വാട്ട നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെങ്കിൽ അത് പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷക ഇന്ദിര ജെയ്‌സിംഗ്, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കുള്ള സംവരണം തിരശ്ചീന ക്വാട്ടയിൽ (Horizontal Quota) ഉൾപ്പെടുത്തുമോ എന്നതാണ് പ്രധാന വിഷയമെന്ന് കോടതിയെ അറിയിച്ചു.
തിരശ്ചീന ക്വാട്ട പ്രകാരം, ട്രാൻസ്ജെൻഡർ വിഭാഗക്കാർ പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നോക്ക വിഭാഗം, അല്ലെങ്കിൽ പൊതു വിഭാഗം എന്നിവയിൽ ഏത് വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും, അവർ ട്രാൻസ്ജെൻഡറായതുകൊണ്ട് സംവരണത്തിൻ്റെ ആനുകൂല്യം ലഭിക്കും. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും സംവരണത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്ത സുപ്രധാനമായ 2014ലെ NALSA വിധിക്ക് അനുസൃതമായി, ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിൽ ഈ ആനുകൂല്യങ്ങൾ നടപ്പാക്കണമെന്ന് ജെയ്‌സിംഗ് ആവശ്യപ്പെട്ടു.
ബിരുദാനന്തര മെഡിക്കൽ പരിശീലന സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്ന രണ്ട് വ്യക്തികളെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്ന് അഭിഭാഷക പറഞ്ഞു. രണ്ട് ഹർജിക്കാരും പ്രവേശന പരീക്ഷകൾ എഴുതിയെങ്കിലും ട്രാൻസ്ജെൻഡർ സംവരണം അംഗീകരിക്കപ്പെട്ടാൽ ബാധകമാകുന്ന കട്ട്-ഓഫ് മാർക്കിനെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെന്ന് ജെയ്‌സിംഗ് ചൂണ്ടിക്കാട്ടി. വിവിധ ഹൈക്കോടതികൾ വൈരുദ്ധ്യമുള്ള ഉത്തരവുകളാണ് പുറപ്പെടുവിച്ചതെന്നും ചില കോടതികൾ താത്ക്കാലിക സംവരണം നൽകിയപ്പോൾ ചിലത് ആ ആവശ്യം നിരസിച്ചതായും അവർ ബെഞ്ചിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.

