Site iconSite icon Janayugom Online

രാജപാളയത്ത് ഭണ്ഡാര കവർച്ച; രണ്ട് ക്ഷേത്രം കാവൽക്കാരെ വെട്ടിക്കൊ ലപ്പെടുത്തി

രാജപാളയത്ത് ക്ഷേത്ര കാവൽക്കാരെ വെട്ടിക്കൊലപ്പെടുത്തി ഭണ്ഡാരപ്പെട്ടി തകർത്ത് പണം കവർന്നു. വിരുദുനഗർ ജില്ലയിലെ രാജപാളയത്തിനടുത്തുള്ള ദേവദാനം ഗ്രാമത്തിലാണ് സംഭവം. പെച്ചിമുത്തു (60), ശങ്കര പാണ്ഡ്യൻ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹിന്ദു മത ധർമ്മ സ്ഥാപന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നച്ചടൈ തവൈർത്തരുളിയ സ്വാമി ക്ഷേത്രത്തിലെ രണ്ട് കാവൽക്കാരെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. രാവിലെ പകൽ കാവൽക്കാരൻ എത്തിയപ്പോഴാണ് രണ്ടു പേരെയും കൊടിമരത്തിനടുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

അതേസമയം ചേറ്റൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പകൽ കാവൽക്കാരൻ മാടസ്വാമി ഉൾപ്പെടെ മൂന്നു പേരും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. എന്നാല്‍ കൊലപാതകികളുടെ ലക്ഷ്യം പണം കവർച്ച തന്നെയാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരുടെ ബന്ധുക്കലും ഗ്രാമവാസികളും ക്ഷേത്രത്തിന് മുന്നിൽ തടിച്ചുകൂടി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രാജപാളയത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. ഹിന്ദു മത-എൻ‌ഡോവ്‌മെന്റ് വകുപ്പാണ് ക്ഷേത്രം കൈകാര്യം ചെയ്യുന്നത്. 

Exit mobile version