സ്ത്രീധനത്തിൻറെ പേരിൽ തുഷാര എന്ന യുവതിയം പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവ് ശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവര്‍ക്കാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂടാതെ ഇരുവർക്കും 1 ലക്ഷം രൂപ വീതം പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ തുഷാര ഭർതൃവീട്ടിൽ സ്ത്രീധനത്തിൻറെ പേരിൽ പീഡനം അനുഭവിക്കുകയായിരുന്നു. മരണപ്പെടുമ്പോൾ തുഷാരയുടെ ഭാരം 21 കിലോ മാത്രമായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആമാശയത്തിൽ ഭക്ഷണത്തിൻറെ അംശം പോലുമില്ലെന്നും കണ്ടെത്തിയിരുന്നു. 2013ലായിരുന്നു ചന്തുലാലിൻറെയും തുഷാരയുടെയും വിവാഹം.

