യുകെയിലും ഇന്ത്യയിലും രണ്ട് പുതിയ എംപോക്സ് വൈറസ് വകഭേദം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളാണ് ഇവയെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദത്തിൽ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുള്ള രണ്ട് വകഭേദങ്ങളിൽ നിന്നുള്ള ജനിതക വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. പിന്നാലെ വൈറസ് ബാധിതരിൽ തുടർച്ചയായ ജനിതക നിരീക്ഷണം വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് യാത്ര ചെയ്ത യുകെ സ്വദേശിയിലും, അറേബ്യൻ ഉപദ്വീപിയൻ രാഷ്ട്രത്തിലേക്ക് യാത്ര ചെയ്ത ഇന്ത്യക്കാരനിലുമാണ് പുതിയ വകഭേദം കണ്ടത്. യാത്രയ്ക്ക് ശേഷം ആഴ്ചകൾക്കുള്ളിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത സമാന കേസുകളുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം, പുതിയ വകഭേദം കാരണം രോഗികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

