മൂന്ന് വർഷമായി മാനന്തവാടി, കല്ലോടി, പേരിയ, വാളാട്, തിരുനെല്ലി, കാട്ടിക്കുളം എന്നീ സ്ഥലങ്ങളിൽ വ്യാപകമായി മാഹി മദ്യം വിൽപന നടത്തിയ രണ്ടുപേരെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കോഴിക്കോട് സ്വദേശി ജ്യോതിഷ് ബാബു(37), പുൽപ്പള്ളി സ്വദേശി അജിത്ത്(28) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന 252 ലിറ്റർ മാഹി മദ്യമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.
ജ്യോതിഷിന്റെ മാനന്തവാടിയിലെ വാടക വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യമുണ്ടായിരുന്നത്. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് എക്സൈസ് അറിയിച്ചു. പ്രതികളെ മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

