Site iconSite icon Janayugom Online

കപ്പൽ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; കടലിൽ പതിച്ച കണ്ടെയ്നറുകളിൽ അപകടരമായ വസ്തുക്കൾ

കേരള തീരത്തെ കപ്പൽ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം. രക്ഷപ്പെടുത്തിയ 18 നാവികരുടെ ആരോ​ഗ്യനില തൃപ്തികരമായ 12 പേരെ ഹോട്ടലിലേയ്ക്ക് മാറ്റി. ചൈനയില്‍ നിന്ന് എട്ട് പേര്‍, തായ്‌വാനില്‍ നിന്ന് നാല് പേര്‍, മ്യാൻമറിൽ നിന്ന് നാല് പേര്‍, ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള രണ്ട് പേരുമാണിത്. പുകശ്വസിച്ച് ആരോ​ഗ്യനില വഷളായ രണ്ട് പേരുടെ ആരോ​ഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ​ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് 35 മുതൽ 40 ശതമാനം വരെ പൊള്ളലേറ്റതായാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇവർക്ക് മുഖത്തും കയ്യലും കാലിലും ​ഗുരുതമായി പൊള്ളലേറ്റിട്ടുണ്ട്. ചൂട് പുകശ്വസിച്ച് ഇവരുടെ മൂക്കിനകത്തും പൊള്ളലേറ്റിട്ടുണ്ട്.

അതെ സമയം കടലിൽ പതിച്ച കണ്ടെയ്നറുകളിൽ അപകടരമായ വസ്തുക്കൾ ആണെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന വാന്‍ഹായ് 503 എന്ന ചരക്കുകപ്പൽ തീപിടിച്ച് കത്തിയമരുകയാണ്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റര്‍ മാറി ഉള്‍ക്കടലിലാണ് കപ്പലിന് തീപിടിച്ചത്. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്. അങ്ങനെയെങ്കിൽ കപ്പലിനുള്ളിലെ കണ്ടെയ്നറുകൾ കടലിൽ പതിക്കും.

സിംഗപ്പൂർ കപ്പലിലെ 154 കണ്ടെയ്നറുകളിൽ അസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൂടി എത്തി, കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകൾ ആണ് സംഭവസ്ഥലത്ത് ഉള്ളത്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകും.

Exit mobile version