Site icon Janayugom Online

ഗവര്‍ണറുടെ നടപടിക്കെതിരെ സർവകലാശാല കോടതിയിലേക്ക്

കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. ചാന്‍സലറുടെ അധികാരം ഉപയോഗിച്ച് നിയമനം മരവിപ്പിച്ച ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നാണ് ഇന്നലെ കൂടിയ അടിയന്തര സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. ഉത്തരവിനെതിരെ സര്‍വകലാശാല ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗവർണറുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് നിയമോപദേശം ലഭിച്ചിരുന്നു.

വൈസ് ചാന്‍സലര്‍ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകാതെയാണ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു നിയമവിധേയമല്ലെന്നാണ് നിയമോപദേശം. ഇതനുസരിച്ചാണ് ഹൈക്കോടതിയെ സമീപിക്കാന്‍ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നൽകിയ നടപടിയാണ് ചാന്‍സലറുടെ അധികാരം ഉപയോഗിച്ച് ഗവർണർ മരവിപ്പിച്ചത്. അഭിമുഖത്തിലെ മാര്‍ക്ക് അടിസ്ഥാനപ്പെടുത്തി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിൽ ക്രമക്കേടില്ലെന്ന വിസിയുടെ വിശദീകരണം തള്ളിയായിരുന്നു ഗവർണറുടെ നടപടി. വൈസ് ചാൻസലർ, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കേറ്റിലെയും അംഗങ്ങൾ എന്നിവർ ഉൾപ്പെടെ നിയമന നടപടികളുമായി ബന്ധപ്പെട്ട എല്ലാവർക്കും കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു.

Eng­lish Sum­ma­ry: Uni­ver­si­ty moves court against Gov­er­nor’s action
You may also like this video

Exit mobile version