പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനായി ഊർജ്ജിത പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയതായി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഓണക്കാലത്ത് സാധാരണയിൽ കൂടുതൽ പാൽ അതിർത്തി കടന്നുവരുന്ന സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ ക്ഷീര വികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ക്ഷീര വികസനവകുപ്പിന്റെ കീഴിലുള്ള പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റ് , കൊല്ലത്തെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് , തിരുവനന്തപുരം പാറശാല ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥർ സംയുക്തമായി പ്രത്യേക പരിശോധന നടത്തും. 31 മുതല്‍ സെപ്റ്റംബര്‍ നാല് വരെ 24 മണിക്കൂറും തുടരുന്ന പരിശോധനയിൽ മായം കലർന്ന കേസുകൾ കണ്ടെത്തിയാൽ നിയമാനുസൃത നടപടികൾ സ്വീകരിക്കും.

