Site icon Janayugom Online

ജലവിതരണം: കേന്ദ്രം പരാജയം

പ്രതീശീര്‍ഷ ശുദ്ധജല വിതരണത്തില്‍ രാജ്യം കടുത്ത പ്രതിസന്ധി അഭിമുഖികരിക്കുന്ന അവസരത്തില്‍ ജലവിനിയോഗം, നിര്‍വഹണം എന്നിവ സംബന്ധിച്ച് പുറത്തിറക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് അവസാനിപ്പിക്കാന്‍ നിതി ആയോഗ് തീരുമാനം.
കടുത്ത ശുദ്ധജലക്ഷാമവും കുടിവെള്ള ശ്രോതസുകളുടെ മലിനീകരണവും കാരണം ജനങ്ങള്‍ വെള്ളത്തിനായി പരക്കംപായുന്നത് മറച്ചുപിടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് തടഞ്ഞത്.

ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ജലക്ഷാമം ദേശീയ വിഷയമായി മാറിക്കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് നിര്‍ത്തലാക്കാന്‍ കേന്ദ്ര ഏജന്‍സി മുന്നോട്ടുവന്നിരിക്കുന്നത്. 2018–19, 2019–20 വര്‍ഷത്തെ സംസ്ഥാനങ്ങളുടെ ജല വിനിയോഗ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് നിതി ആയോഗ് തടഞ്ഞുവച്ചതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര ഉപയോഗത്തിന് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നുമാണ് കേന്ദ്ര ഏജന്‍സിയുടെ നിലപാട്.

2018 ല്‍ പ്രസിദ്ധീകരിച്ച കോംപോസിറ്റ് വാട്ടര്‍ മാനേജ്മെന്റ് ഇന്‍ഡക്സ് (സിഡബ്ല്യുഎംഐ) പ്രകാരം ശുദ്ധജല സംരക്ഷണം ഉറപ്പുവരുത്താന്‍ 28 ഘടകങ്ങള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജലവിഭവ, കുടിവെള്ള- ശൂചീകരണ, ഗ്രാമീണ വകുപ്പുകള്‍ സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി നിതി ആയോഗ്, കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കത്തയച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ഇതു സംബന്ധിച്ച് നിതി ആയോഗ് സമിതിയംഗം രമേഷ് ചന്ദ്, ജല്‍ശക്തി മന്ത്രാലയം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുവെങ്കിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല.

ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യം കടുത്ത ശുദ്ധജലക്ഷാമം നേരിടുകയാണ്. പൗരന്‍മാര്‍ പ്രതിദിനാവശ്യത്തിനുള്ള ശുദ്ധജലം ലഭിക്കാതെ വലയുകയാണ്. പ്രതിശീര്‍ഷ ശുദ്ധജലത്തിന്റെ തോത് ഗണ്യമായി ഇടിയുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2011ല്‍ പ്രതിവര്‍ഷം 1545 ക്യൂബിക് മീറ്റര്‍ ശുദ്ധജലം ലഭിച്ച സ്ഥാനത്ത് 2012 ആകുമ്പോള്‍ ശുദ്ധജലത്തിന്റെ തോത് 1486 ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Summary:Water sup­ply: Cen­tral failure

You may also like this video

Exit mobile version