Site iconSite icon Janayugom Online

വയനാട് ഡിസിസി ട്രഷററും മകനും മരിച്ച സംഭവത്തിൽ ദുരൂഹത, ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ല; വിശദമായ അന്വേഷണത്തിന് പൊലീസ്

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിൽ ദുരൂഹത. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വിജയനും മകൻ ജിജേഷും ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാ ശ്രമമെന്ന വിലയിരുത്തലിൽ വിജയന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകൾ ഒന്നും കണ്ടെത്തിയില്ല. 

മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചർച്ചയിൽ നിൽക്കെയാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിലെ ദുരൂഹത പൊലീസ് അന്വേഷിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് അഞ്ചുമണിയോടെ സുൽത്താൻബത്തേരിയിലെ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ സംസ്കരിക്കും. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. എൻ എം വിജയൻ വയനാട്ടിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.

Exit mobile version