Site icon Janayugom Online

മനിഷ് സിസോദിയക്കെതിരെ തെളിവ് എവിടെ ? സുപ്രീം കോടതിയില്‍ ഉത്തരംമുട്ടി ഇഡി

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഉപമുഖ്യമന്ത്രിയായിരുന്ന, എഎപി നേതാവ് മനീഷ് സിസോദിയ കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടോയെന്ന് സുപ്രീം കോടതി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സിസോദിയയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ചോദ്യം. തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ കോടതി, കേസിലെ പ്രതിയായ ദിനേഷ് അറോറ നല്‍കിയ മൊഴിയല്ലാതെ മറ്റേതെങ്കിലും തെളിവ് സിസോദിയക്കെതിരെ ഉണ്ടോ എന്നും ആരാഞ്ഞു. ദിനേഷ് അറോറ പിന്നീട് കൂറുമാറി മാപ്പുസാക്ഷിയാവുകയും ജാമ്യം നേടുകയും ചെയ്തിരുന്നു.

സര്‍ക്കാരിന്റെ മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ സമ്മര്‍ദം ചെലുത്തിയ ഗ്രൂപ്പുകളും പ്രയോജനം ലഭിച്ച സമ്മര്‍ദ ഗ്രൂപ്പുകളും ഉണ്ടാകം. അതുകൊണ്ടു മാത്രം അഴിമതി നടന്നെന്നോ കൈക്കൂലി വാങ്ങിയെന്നോ എങ്ങനെയാണ് കരുതാനാകുകയെന്ന് കോടതി നിരീക്ഷിച്ചു. സിസോദിയ കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെങ്കില്‍ കുറ്റാരോപണം എങ്ങനെ നിലനില്‍ക്കും, എങ്ങനെയാണ് അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക, സിബിഐയും ഇഡിയും സമര്‍പ്പിച്ച തെളിവുകള്‍ പരസ്പരം ബന്ധപ്പെടുന്നവയല്ലെന്നും കോടതി വിലയിരുത്തി.

സിസോദിയ കള്ളപ്പണ ഇടപാട് നടത്തി എന്നത് വസ്തുതാപരമായും നിയമപരമായും സ്ഥാപിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ നയംമാറ്റം എങ്ങനെ കുറ്റകരമായി കാണാനാകും. സമ്പത്ത് ആര്‍ജിക്കുന്നത് കള്ളപ്പണ നിരോധന നിയമ പ്രകാരം കുറ്റകരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പണമിടപാട് അതീവരഹസ്യമായി നടത്തിയതിനാല്‍ സമ്പൂര്‍ണമായി തെളിവുകള്‍ ഹാജരാക്കുന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന വാദം കോടതി ശരിവച്ചു. എന്നാല്‍ അവിടെയാണ് ഇഡിയും സിബിഐയും കാര്യക്ഷമത കാണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ബുധനാഴ്ച വീണ്ടും വാദം തുടരും. 

Eng­lish Summary:Where is the evi­dence against Man­ish Siso­dia? ED respond­ed to the Supreme Court
You may also like this video

Exit mobile version