Site icon Janayugom Online

കേരളത്തെ ഒറ്റുകൊടുക്കുന്നത് ആരെല്ലാം?

വീണ്ടും ഒരു ലോകസഭാ തെരഞ്ഞെടുപ്പ് വരുന്നു, പതിനെട്ടാം ലോകസഭയിലേക്ക് കേരളീയർ വോട്ട് രേഖപ്പെടുത്തുന്നത് ഏപ്രിൽ 26നാണ്. പിന്നിട്ട അഞ്ച് വർഷത്തെ അനുഭവങ്ങൾ നല്ലതുപോലെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട സന്ദർഭമാണിത്. 2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 ൽ 18 സീറ്റും സ്വന്തമാക്കിയത് യുഡിഎഫ് ആണ്. പിന്നിട്ട അഞ്ചുവർഷക്കാലത്തെ യുഡിഎഫ് എംപിമാരുടെ പ്രവർത്തനം, പ്രത്യേകിച്ച് ഇടുക്കി എംപിയുടെ പ്രവർത്തനം ശരിയാംവിധം വിലയിരുത്തേണ്ടതല്ലേ? ഡീൻ കുര്യാക്കോസും യുഡിഎഫ് എംപിമാരും ഉയർത്തി പിടിച്ചത് കേരളത്തിന്റെയോ, സ്വന്തം പാർലമെന്റ് മണ്ഡലത്തിന്റെയോ, താല്പര്യമാണോ? നിരന്തരം ഉണ്ടായ പ്രകൃതിക്ഷോഭം, നിപ്പ, കോവിഡ്, തുടങ്ങിയ മാരകരോഗങ്ങൾ നമ്മളെ കടന്നാക്രമിച്ച കാലം, 2018 ൽ ഉണ്ടായ മഹാപ്രളയം, 2019 ലെ പ്രളയം, കേരളം ഒന്നാകെ അണിനിരന്ന കാലം, അതിൽ ഏറ്റവും പ്രധാനം കോവിഡ് മഹാമാരി. കോവിഡ് മഹാമാരിയുടെ മുൻപിൽ ലോകം തന്നെ പകച്ചു പോയി. ന്യൂയോർക്ക് നഗരവീഥിയോരങ്ങളിൽ പതിനായിരങ്ങൾ മരിച്ചുവീണു. എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ ലോകരാജ്യങ്ങൾ പതറി നിന്നപ്പോൾ കേരളത്തിലെ ഗവൺമെന്റിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായി. സർക്കാർ ആശുപത്രികൾ എല്ലാം കോവിഡ് ആശുപത്രികൾ ആക്കി, നൂറുകണക്കിന് താൽക്കാലിക ആശുപത്രികൾ തുടങ്ങി, ക്വാറന്റൈൻ സൗകര്യം ഒരുക്കി, സമ്പൂർണ്ണ സൗജന്യ ചികിത്സ, ഭക്ഷണം എന്നിവ ഉറപ്പാക്കി. 

ഗവൺമെന്റ് ദിശാബോധത്തോടെ ഉണർന്നു പ്രവർത്തിച്ചു. എല്ലാ മുൻസിപ്പൽ, നഗരസഭ, പഞ്ചായത്ത് കേന്ദ്രങ്ങളിലും, സമൂഹ അടുക്കള തുറന്നു, ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന മുഴുവൻ മനുഷ്യർക്കും ആഹാരം എത്തിച്ചു കൊടുത്തു. മനുഷ്യർക്ക് മാത്രമല്ല പക്ഷിമൃഗാദികൾക്കും ഭക്ഷണം നൽകി. ഇതിനായി രണ്ടു ലക്ഷം വോളണ്ടിയർമാരെയാണ് റിക്രൂട്ട് ചെയ്തത്. എല്ലാം അടഞ്ഞുകിടക്കുന്നു, ആർക്കും ജോലിയില്ല, അരിയും ഭക്ഷണം കിറ്റും മുഴുവൻ വീടുകളിലും എത്തിച്ചു നൽകി. യുവജന സംഘടനകൾ ആക്രി കച്ചവടം നടത്തി, ബിരിയാണി ചലഞ്ച് നടത്തി, പണം ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ഈ സന്ദർഭത്തിൽ ഡീൻ കുര്യാക്കോസ് അടക്കമുള്ള യുഡിഎഫ് എംപിമാർ എന്ത് ചെയ്തു? 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു രൂപ പോലും സംഭാവന നൽകരുതെന്ന് പ്രതിപക്ഷ നേതാവ് സതീശനും, ഡീൻ കുര്യാക്കോസ് അടക്കമുള്ള എംപിമാരും ജനങ്ങളോട് പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനും നാടാകെ കോവിഡിന്റെ പിടിയിലാക്കാനും ആണ് ഇവർ ശ്രമിച്ചത്, എന്ന് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ ഉള്ള കോവിഡ് രോഗികളെ പോയി കണ്ടു പിടിച്ച് കേരളത്തിലെ നിരത്തായ നിരത്തുകളിൽ ഇറക്കിവിടുകയാണ് ചെയ്തത്.
നാടാകെ രോഗം പടരട്ടെ ജനങ്ങൾ ആകെ രോഗികളാകട്ടെ എന്നാണ് ഈ നീച മനസ്സുകൾ ചിന്തിച്ചത്. കേരളം കോവിഡ് രോഗികളുടെ ശവപ്പറമ്പായി മാറിയാലും കുഴപ്പമില്ല, പിണറായിയുടെ പതനം കാണണം എന്ന ചിന്തയാണ് ഇവരെ നയിച്ചത്. 

അന്ധമായ ഇടതുപക്ഷ വിരോധം മൂലം നാടിനെ തകർക്കുന്ന വിനാശകരമായ സമീപനമാണ് ഇവർ സ്വീകരിച്ചത്, ഇത്തരം സന്ദർഭങ്ങളിൽ സർക്കാരിനെതിരായ സമീപനം ആരെയാണ് സഹായിക്കുന്നത്? കേരളത്തെ ഒറ്റു കൊടുക്കുന്ന നയമാണ് ഡീൻ കുര്യാക്കോസും സ്വീകരിച്ചത്. ഈ ഒറ്റുകാരെ ജനങ്ങൾ തിരിച്ചറിയും.
(അവസാനിക്കുന്നില്ല…)

You may also like this video

Exit mobile version